
കൽപ്പറ്റ : ബത്തേരിയിലെ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനായില്ല. കുംകിയാനകളെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടു. പി എം 2 കാട്ടാന ജനവാസ കേന്ദ്രത്തിനടുത്തുള്ള കുപ്പാടി വനമേഖലയിൽ തുടരുകയാണ്. രാത്രി ബത്തേരി നഗരത്തിൽ വനം വകുപ്പ് കാവൽ ഒരുക്കും. ഉൾവനത്തിലേക്ക് തുരത്താൻ നാളെയും ശ്രമിക്കും. ഗൂഡല്ലൂരിൽ നിന്നുള്ള വനപാലക സംഘം വയനാട്ടിൽ തുടരും. മയക്കുവെടി വെക്കാൻ അനുമതി തേടിയേക്കും.
അതേസമയം കാട്ടാനയുടെ സാന്നിധ്യത്തെ തുടര്‍ന്ന് വയനാട് സുൽത്താൻബത്തേരി നഗരസഭയിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 4, 6, 9, 10, 15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ. ഇന്നലെ ഉച്ച മുതല്‍ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്ന കാട്ടാന ഇന്ന് പുലര്‍ച്ചയോടെയാണ് ആന അക്രമാസക്തമായത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നഗരത്തിലെത്തിയ ആന കാല്‍നടയാത്രികനെ ആക്രമിക്കുകയായിരുന്നു. അസംഷന്‍ ജംങ്ഷന് സമീപത്താണ് നഗരത്തിലൂടെ നടന്നുപോകുകയായിരുന്നുയാളെയാണ് ആന ആക്രമിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ' റോഡരികിലൂടെ നടന്ന് വരുമ്പോഴാണ് ആന വന്നത്. തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. കൈവരിക്കപ്പുറത്തേക്ക് വീണ് പോയത് കൊണ്ട് രക്ഷപ്പെട്ടെന്നെന്ന് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സുബൈർ കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാലിന് പരിക്കേറ്റ സുബൈർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സുബൈറിനെ തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചെങ്കിലും നടപ്പാതയുടെ ഇരുമ്പ് ഗ്രില്ലിനകത്തേക്ക് വീണതിനാല്‍ കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ആന മറ്റൊരു വശത്തേക്ക് ഓടിപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ പ്രശ്നക്കാരനായ ഐ.ഡി കോളര്‍ ഘടിപ്പിച്ച ആനയാണ് ബത്തേരി ടൗണിലെത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. ഗൂഡല്ലൂരില്‍ രണ്ട് പേരെ കൊന്ന കാട്ടാന അമ്പതോളം വീടുകളും തകര്‍ത്തിരുന്നു.
Read More : പിടി സെവനെ പിടിക്കാൻ വനംവകുപ്പ്: സഞ്ചാരപാത നിരീക്ഷിക്കും, കൂടിൻ്റെ നിർമ്മാണം തുടങ്ങി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam