
സുൽത്താൻ ബത്തേരി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട കുമഴി വനമേഖലയിൽ ഇന്നലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം നാലിനാണ് ദേശീയപാത 766-ൽ മുത്തങ്ങക്കടുത്ത കല്ലൂർ - 67 ന് സമീപം കാട്ടാനയെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് ഗുരുതര പരിക്കേറ്റത്.
അപകടത്തിന് പിന്നാലെ തീറ്റ എടുക്കാനും നടക്കാനും ബുദ്ധിമുട്ടിയിരുന്ന ആനയെ മയക്കുവെടിവച്ച് വനവകുപ്പ് ചികിത്സ നൽകിയിരുന്നു. തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നീട് അവശ നിലയിലാകുകയായിരുന്നു. വനവകുപ്പിന്റെ ബാച്ചർമാർ അടങ്ങിയ പട്രോളിങ് സംഘം ഇന്നലെ വീണ് കിടക്കുന്ന നിലയിൽ ആനയെ കണ്ടെത്തുകയായിരുന്നു. പരിശോധനയിലാണ് ചരിഞ്ഞതാണെന്ന് മനസിലായത്. ആനയുടെ മൃതദേഹം വനത്തിനുള്ളിൽ തന്നെ സംസ്കരിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങൾ വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്.
കർണാടകയിൽ നിന്ന് ശബരിമല തീർത്ഥാടകരുമായി എത്തിയ ബസായിരുന്നു കാട്ടാനയെ ഇടിച്ചത്. അപകടത്തിൽ ബസിൽ യാത്ര ചെയ്തിരുന്ന കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർക്കും പരിക്കേറ്റിരുന്നു. സുൽത്താൻ ബത്തേരിക്കടുത്ത് കല്ലൂരിൽ പുലർച്ചെ 5 മണിക്കായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ബസിൻ്റെ മുൻവശം തകർന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam