
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ഊർങ്ങാട്ടിട്ടിരി പഞ്ചായയത്തിലെ ഒന്നാം വാർഡിൽപ്പെട്ട കോനൂർക്കണ്ടി മരത്തോട് ഭാഗത്ത് കാട്ടാന ശല്യം അതിരൂഷമാകുന്നു. തോട്ടുമുക്കം മലയോര മേഖലയില്‍ പട്ടാപ്പകലും ആനയിറങ്ങി. പകലും കാട്ടാന ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെ പ്രദേശവാസികളാകെ ഭീതിയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ടും മരത്തോട് ഭാഗത്ത് ആനയിറങ്ങിയിരുന്നു.
കഴിഞ്ഞ ദിവലം വൈകിട്ട് അഞ്ച് മണിയോടെയാണ് കാട്ടാനകള്‍ കൃഷി സ്ഥലങ്ങളിലേക്കെത്തിയത്. പിന്നീട് രാവിലെ വരെ പ്രദേശത്ത് നിലയുറപ്പിച്ച ആനകള്‍ വ്യാപക കൃഷിനാശമാണ് വരുത്തി വയ്ക്കുന്നത്. കഴിഞ്ഞ രാത്രി മരത്തോട് ഭാഗത്തിറങ്ങിയ കാട്ടാന മളിയകുന്നുമ്മൽ ഗംഗാധരന്‍റെ കൃഷിയിടത്തിലെ അമ്പതോളം വാഴകൾ നശിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാവിലെ ജാതിയ്ക്ക ശേഖരിക്കുന്നതിനിടെ ആനയുടെ മുൻപിൽ അകപ്പെട്ട ഇരുമ്പുഴിയിൽ മീനയും, മകനും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പകൽ സമയത്ത് പോലും പ്രദേശത്ത് ഇറങ്ങുന്ന കാട്ടനകൾ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വനം വകുപ്പ് ആനകള്‍ നാട്ടിലിറങ്ങുന്നത് തടയനായി വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Read More :കഞ്ചിക്കോടിനെ വിറപ്പിച്ച് 'ചുരുളി കൊമ്പൻ', കാടുകയറ്റിയത് ഏറെ പണിപ്പെട്ട്
അതേസമയം പാലക്കാട് ജില്ലയിലും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് പതിവാണ്. അട്ടപ്പാടിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ഇന്ന് രാവിലെയോടെയാണ് കാടുകയറ്റിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടാനക്കൂട്ടത്തെ ജനവാസമേഖലയിൽ നിന്ന് മാറ്റിയത്. ജനങ്ങളെ ഭീതിയിലാഴ്ത്തി ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് സമീപമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. പതിമൂന്ന് കാട്ടാനകളാണ് ഉണ്ടായിരുന്നത്. കൂട്ടത്തിൽ നാല് കുട്ടിയാനകളും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam