
ഇടുക്കി സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതി സ്വദേശി മാരി (37) ആണ് മരിച്ചത്. ഇന്ന് രാവിലെ സിങ്ക് കണ്ടത്തിന് സമീപം കുഞ്ഞിനെ സ്കൂളിൽ വിടാൻ കൊണ്ടുപോകുന്നതിനിടയിലാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം മാരി അബദ്ധത്തിൽ ആനയുടെ മുൻപിൽ ചെന്ന് പെടുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ മാരിക്കൊപ്പമുണ്ടായിരുന്ന പതിനൊന്നുകാരനായ മകനും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രണ്ട് കാട്ടാനകൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവസ്ഥലത്ത് കനത്ത മൂടൽമഞ്ഞ് നിലനിന്നിരുന്നതിനാൽ ആന നിൽക്കുന്നത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വന്യജീവി ആക്രമണം പതിവായതോടെ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ വലിയ രീതിയിൽ രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam