
കണ്ണൂർ: ചിറക്കൽ പള്ളിക്കുളത്തെ മാർബിൾ ഷോറും ഉദ്ഘാടനത്തിന് നടക്കുന്ന ചെണ്ടമേളം കാണാൻ ഇറങ്ങിയതാണ് കണ്ണൂർ ചിറക്കൽ സ്വദേശിയായ നവ്യ. തൊട്ട് മുന്നിലെ മലബാർ കിച്ചൺ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇവർ. ചെണ്ടമേളം കാണാനെത്തിയ നവ്യ പക്ഷേ കണ്ടത് തന്റെ ജീവിതം തന്നെ തകർത്തുകളയുന്ന കാഴ്ചയായിരുന്നു.
ഉദ്ഘാടനം കഴിഞ്ഞെങ്കിലും കടയുടെ മുന്നിൽ ആൾക്കൂട്ടവും നിലവിളിയും ഉയർന്നു. തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലായിരുന്നു കൂടി നിന്നവർ. അപകടം സംഭവിച്ചിടത്ത് ആംബുലൻസ് എത്തി അപകടത്തിൽപ്പെട്ടവരെ വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് എത്തി നോക്കിയ നവ്യ അത് തന്റെ അച്ഛൻ മഹേഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്.
ഞെട്ടിക്കുന്ന കാഴ്ച കണ്ട് വാവിട്ടു കരഞ്ഞ നവ്യയെ ആളുകൾ ചേർന്ന് പിടിച്ചുമാറ്റി തൊട്ടടുത്ത കടയിലിരുത്തി. എന്നാൽ അതേ അപകടത്തിൽ തന്റെ മകൻ അഗ്നേയും പെട്ടെന്ന് ആ അമ്മ അപ്പോൾ അറിഞ്ഞിരുന്നില്ല. പിന്നീടാണ് അഗ്നേയിനും അപകടം സംഭവിച്ച വിവരം നവ്യ അറിയുന്നത്. ഒരേ സമയം അച്ഛന്റെയും മകന്റെയും മരണത്തിന് അപ്രതീക്ഷിതമായി സാക്ഷിയായ നവ്യയെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയാതെ കുഴയുകയാണ് ബന്ധുക്കൾ.
നവ്യയുടെും പ്രവാസിയായ പ്രവീണിന്റെയും മകനാണ് ഒമ്പതുകാരനായ ആഗ്‌നേയ്. തളാപ്പിലെ എസ്.എന്‍. വിദ്യാമന്ദിര്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ആഗ്‌നേയ്. വെള്ളിയാഴ്ച പകല്‍ 11 മണിയോടെയാണ് അപകടമുണ്ടായത്. ഗ്യാസ് നിറയ്ക്കാനുള്ള സിലിന്‍ഡറുകളുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറിയാണ് ബൈക്കിടിലിച്ചത്. ലോറി ഇടിച്ച് റോഡിലേക്ക് വീണ മഹേഷിന്റെയും ആഗ്നേയുടെയും തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടം നടന്നതോടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ 54കാരനായ സതീഷ് കുമാറിനെ പൊലീസ് പിടികൂടി. കുമാറിനെ (54) പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam