
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കിളിമാനൂർ ഇരട്ട ചിറയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരിക്ക് ജീവൻ നഷ്ടമായത്. കിളിമാനൂർ സ്വദേശി അജില ആണ് അപകടത്തിൽ മരിച്ചത്. നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന സ്കൂട്ടറിലും, മറ്റൊരു കാറിലും, നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഇടിച്ച് തെറിച്ച അജിലക്ക് ഗുരുതരമായി പരിക്കേറ്റതോടെയാണ് ജീവൻ നഷ്ടമായത്.
സ്കൂട്ടർ യാത്രക്കാരി മരിച്ച അപകടത്തിൽ കാർ ഓടിച്ച തിരുവല്ല സ്വദേശി ഗിരീഷ് കുമാറിനെ (54) പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. എയർ പോർട്ടിൽ പോയി മടങ്ങുന്ന വഴിയാണ് അപകടം നടന്നത്. അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിച്ചതിനാണ് ഗിരീഷ് കുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്.
അതേസമയം ഇന്ന് രാവിലെ പുറത്തുവന്ന മറ്റൊരു വാർത്ത ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു എന്നതാണ്. നെല്ലിക്കുന്ന് സ്വദേശികളായ 2 പേരാണ് അപകടത്തിൽ മരിച്ചത്. തമിഴ്നാട്ടിലെ മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെ ആണ് അപകടം നടന്നത്. തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. നെല്ലിക്കുന്ന് സ്വരാജ് നഗർ പുളിക്കൻ വീട്ടിൽ ലില്ലി വർഗീസ് (60), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോൽക്കാരൻ വീട്ടിൽ ജെറാർഡ് ജിമ്മി (9) എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടേയും സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഒറത്തനാട് ജനറൽ ആശുപത്രിയിലും തഞ്ചാവൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായ പരിക്കുള്ളവർക്ക് അടിയന്തര ശസ്ത്രക്രിയകൾ നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam