
ആലപ്പുഴ: ബൈക്ക് അപകടത്തിൽ ആലപ്പുഴ ഹരിപ്പാട് പരിക്കേറ്റ യുവാവ് മരിച്ചു. ആറാട്ടുപുഴ കളളിക്കാട് തകിടിയിൽ മനോഹരന്‍റെ മകൻ മനു (24) വാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഒൻപതരയോടെ കാർത്തികപ്പളളി പാലത്തിനു പടിഞ്ഞാറു ഭാഗത്തായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മനു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അമ്മ: രശ്മി. സഹോദരി മാളു.
താനൂർ ബോട്ട് അപകടത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം
വാക്കുകളിൽ രേഖപ്പെടുത്താൻ കഴിയാത്ത രീതിയിൽ വലിയ ദുരന്തമാണ് താനൂരിൽ ഉണ്ടായത്. 22 പേരുടെ ജീവനാണ് നഷ്ടമായത്. 5 പേർ നീന്തി രക്ഷപ്പെട്ടു. 10 പേർ ആശുപത്രിയിൽ ഉണ്ടായിരുന്നതിൽ 2 പേർ ആശുപത്രി വിട്ടു. 8 പേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.
ബോട്ട് അപകടം നടന്ന താനൂരിൽ മന്ത്രിസഭായോഗവും അതിന്റെ തുടർച്ചയായി എംഎൽഎമാരുടെയും കക്ഷി നേതാക്കളുടെയും യോഗവും ഇന്ന് ചേരുകയുണ്ടായി. മുൻപ് സമാനമായ ദുരന്തങ്ങളുണ്ടായപ്പോൾ നടത്തിയ പരിശോധനകളുടെ ഭാഗമായി നിഷ്കർഷിച്ച കരുതൽ നടപടികൾ ഇവിടെ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. താനൂർ ദുരന്തത്തെ സംബന്ധിച്ച് ഒരു ജുഡീഷ്യൽ അന്വേഷണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ സാങ്കേതിക വിദഗ്ധർ കൂടി ഉൾകൊള്ളുന്ന ഒരു ജുഡീഷ്യൽ കമ്മീഷൻ എന്നതാണ് കാണുന്നത്. അതോടൊപ്പം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചുകൊണ്ടുള്ള പൊലീസ് അന്വേഷണവും നടത്തും. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവർത്തിക്കുക. കുറ്റമറ്റ അന്വേഷണം ഈ അപകടവുമായി ബന്ധപ്പെട്ട് നടത്തുകയും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരികയും ചെയ്യും. ഇത്തരം അപകടങ്ങൾ ഇനിയും സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാനും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നടപടികൾ കൈക്കൊള്ളുകയും ചെയ്യും.
സംഭവമറിഞ്ഞ ഉടൻ തന്നെ മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് അടിയന്തിര രക്ഷാപ്രവർത്തനത്തിനുള്ള ഇടപെടൽ സർക്കാർ നടത്തിയിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്. സേനയിലെ മുങ്ങൽ വിദഗ്ദ്ധരും ഇതിൽ പങ്കെടുത്തു. മത്സ്യത്തൊഴിലാളികൾ നിർണ്ണായകമായ പങ്കാളിത്തമാണ് രക്ഷാപ്രവർത്തനത്തിൽ വഹിച്ചത്. ദുരന്തനിവാരണ സേനയും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് സജീവമായി ഇടപെട്ടു. മന്ത്രിമാരും എം എൽ എ മാരും രക്ഷപ്രവർത്തനം ഏകോപിപ്പിക്കാൻ ഇന്നലെ രാത്രി തന്നെ രംഗത്തുണ്ടായിരുന്നു.
ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് ഒന്നും പരിഹാരമാവില്ലെങ്കിലും സർക്കാർ എന്ന നിലയിൽ മരണമടഞ്ഞ ഓരോ ആളുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും. ഒരു വാക്കുകൊണ്ടും ആശ്വസിപ്പിക്കാൻ കഴിയുന്ന നഷ്ടമല്ല മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കുണ്ടായിട്ടുള്ളത്. ആ കുടുംബങ്ങളുടെ ദുഃഖത്തിൽ ഈ നാടാകെ പങ്കുചേരുകയാണ്. അനുശോചനം രേഖപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam