
കോഴിക്കോട്: സ്വന്തം വീട്ടിൽ യുവാവ് നടത്തിയ മോഷണത്തിൽ ഞെട്ടി പൊലീസും നാട്ടുകാരും. കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് പുനത്തില്‍ സനീഷ് സ്വന്തം വീട്ടില്‍ പ്രൊഫഷണല്‍ സ്റ്റൈലില്‍ നടത്തിയ കവര്‍ച്ചയാണ് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുന്നത്. ഇരുപതിനായിരം രൂപയാണ് സനീഷ് കവര്‍ന്നത്. പൊഫഷണല്‍ കള്ളന്‍മാര്‍ വീട് കൊള്ളയടിച്ചെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു സനീഷിന്റെ പ്രവർത്തികൾ. വെള്ളിയാഴ്ച പകല്‍ വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് യുവാവ് സ്വന്തം വീട്ടിൽ തന്നെ മോഷണത്തിനായി കയറിയത്.
വീടിന്‍റെ പിൻവശത്തെ ഗ്രില്ല് തകര്‍ത്ത് സനീഷ് അകത്ത് കയറി. കൈയിൽ കടലാസ് കൈയ്യുറ ധരിച്ച് ഫിങ്കര്‍ പ്രിന്‍റ് പതിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മുറികളിലെ അലമാരാകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ച് വാരിയിട്ടു. തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ഷൂസിന്റെ അടയാളം നിലത്ത് പതിപ്പിച്ചു. മുളക് പൊടിയും വിതറി. പ്രൊഫഷണല്‍ കള്ളന്‍മാരുടെ എല്ലാ തന്ത്രങ്ങളും നടപ്പാക്കിയായിരുന്നു സനീഷിന്‍റെ മോഷണം. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കവർച്ചയെ കുറിച്ച് അയല്‍വാസികള്‍ പോലും അറിഞ്ഞിരുന്നില്ല.
ചില അസ്വാഭാവികത തോന്നിയ മാവൂര്‍ പൊലീസാണ് സനീഷിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. നേരത്തെ സനീഷ് വീട്ടില്‍ നിന്ന് മുപ്പതിനായിരം രൂപ മോഷ്ടിച്ചിരുന്നു. ഇത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇതാണ് വീണ്ടും മോഷണത്തിന് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. മോഷണ മുതലും പൂട്ട് മുറിക്കാന്‍ ഉപയോഗിച്ച ആക്സോബ്ലേഡും പൊലീസ് കണ്ടെടുത്തു. കടംവീട്ടാനാണ് മോഷണം നടത്തിയതെന്ന് സനീഷ് പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ സനീഷിനെ റിമാൻഡ് ചെയ്തു.
മാല പിടിച്ചു പറിക്കാൻ ക്വട്ടേഷന്‍: ദമ്പതിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
തിരുവനന്തപുരം: ആര്യനാട് ചൂഴയില്‍ സ്റ്റേഷനറിക്കട ഉടമയുടെ മാല പിടിച്ചു പറിക്കാൻ ക്വട്ടേഷൻ നൽകിയ കേസില്‍ ദമ്പതിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തിൽ പിടിയിൽ വെള്ളനാട് ചാരുപാറ തടത്തരികത്തു പുത്തന്‍ വീട്ടില്‍ കുഞ്ഞുമോന്‍(24), വെള്ളനാട്, കമ്പനിമുക്ക് ശാന്തഭവനില്‍ ശ്രീകാന്ത് (19), അരുവിക്കര, വെള്ളൂര്‍ക്കോണം കൈതക്കുഴി പുത്തന്‍വീട്ടില്‍നിന്ന് തൊളിക്കോട്, മന്നൂര്‍ക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന റംഷാദ് (21), ആര്യനാട് ചൂഴ ലക്ഷ്മിഭവനില്‍ സീതാലക്ഷ്മി(19)എന്നിവരാണ് പിടിയിലായത്.
ഇതിൽ കുഞ്ഞുമോൻ ലോക്കപ്പിലെ ടൈല്‍സ് പൊട്ടിച്ചു ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ആര്യനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഞ്ചാവുകച്ചവടം നടത്തുന്ന കുഞ്ഞുമോൻ സഹായിയായ ശ്രീകാന്തിനെയും റംഷാദിനെയും വിളിച്ച് ചൂഴയിലെ വീടിനോടുചേര്‍ന്നുള്ള കടയില്‍പ്പോയി ഉടമ പുഷ്പലതയുടെ സ്വർണ്ണമാല പൊട്ടിച്ചുവന്നാല്‍ വിറ്റ് പണമാക്കി നല്‍കാമെന്നു പറഞ്ഞ് ബൈക്ക് കൊടുത്തുവിടുകയായിരുന്നു.
തുടർന്ന് കടയിൽ എത്തിയ സംഘട്ടിലെ ശ്രീകാന്ത് കടയില്‍ക്കയറി അണ്ടിപ്പരിപ്പ് ആവശ്യപ്പെടുകയും കട ഉടമ ഇത് എടുക്കാനായി തിരിഞ്ഞസമയം കഴുത്തില്‍ക്കിടന്ന 6 പവന്‍ വരുന്ന മാല പൊട്ടിച്ചെടുത്ത പുറത്ത് കാത്ത് നിന്ന റംഷാദിനൊപ്പം ബൈക്കിൽ കടക്കുകയായിരുന്നു. തുടർന്ന് കുഞ്ഞുമോനും ഭാര്യ സീതാലക്ഷ്മിയും ചേര്‍ന്ന് മോഷണ മാലയെ കാട്ടാക്കടയിലുള്ള സ്വകാര്യ ഫിനാന്‍സില്‍ 1,60,000 രൂപയ്ക്ക് വിറ്റു.
ശേഷം 30,000 രൂപ വീതം ശ്രീകാന്തിനും റംഷാദിനും കൈമാറി. സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത് തുടർന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ജോസ് എന്‍.ആര്‍., എസ്.ഐ.മാരായ ഷീന എല്‍., രാജയ്യന്‍, പോലീസ് ഉദ്യോഗസ്ഥരായ, വിനു, സുനില്‍ ലാല്‍, നെവില്‍ രാജ്, ശ്രീനാഥ്, വിജേഷ്, മഹേഷ് കുമാര്‍ എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam