പനമരത്ത് തുണിയലക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ മുതലയുടെ ആക്രമണം, യുവതിക്ക് പരിക്ക്

By Web TeamFirst Published Jan 11, 2023, 4:26 PM IST
Highlights

 മുതലയുടെ ആക്രമണത്തിൽ സരിതയുടെ കൈയ്ക്കാണ് പരിക്കേറ്റത്.

പനമരം: വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്കേറ്റു. പനമരം പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെയാണ് മുതല ആക്രമിച്ചത്. സരിതയുടെ കൈയ്ക്കാണ് പരിക്കേറ്റത്. തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് സരിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സരിതയും സഹോദരിയും ഒരുമിച്ചാണ് പുഴയിലേക്ക് തുണി അലക്കാനായി എത്തിത്. അലക്കിയ തുണികള്‍ വെള്ളത്തില്‍ മുക്കിയെടുക്കുന്നതിനിടെ വെള്ളത്തിനടിയില്‍ നിന്നും മുതല ഉയര്‍ന്ന് വന്ന് കൈക്ക് കടിക്കുകയായിരുന്നുവെന്നും പെട്ടന്ന് കൈ കുടഞ്ഞതിനാല്‍ കൂടുതല്‍ പരിക്ക് പറ്റിയില്ലെന്നുമാണ് സരിത പറയുന്നത്. ആക്രമിക്കുന്നതിനിടെ മുതല വാല് കൊണ്ട് കൈക്ക് അടിക്കുകയും ചെയ്തതായി ഇവര്‍ പറയുന്നു. മുതലയുടെ മൂന്ന് പല്ലുകള്‍ കൈയ്യില്‍ ആഴ്ന്നിറങ്ങിതായും സരിത വിശദീകരിച്ചു. ആദ്യമായാണ് പനമരം പുഴയില്‍ മുതലയുടെ ആക്രമണം ഉണ്ടാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി യുവതിയോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. പനമരം പുഴയില്‍ നിരവധി ഇടങ്ങളില്‍ മുതലകളെ കണ്ടതായി അവിടുത്തെ നാട്ടുകാര്‍ പറയുന്നുണ്ട്. ഇപ്പോള്‍ ആക്രമിക്കപ്പെട്ട സരിതയുടെ അയല്‍വാസികള്‍ അടക്കമുള്ളവര്‍ മുമ്പ് പലതവണ മുതലയെ കണ്ടതായി പറയുന്നു. പുഴയിലെ ആഴമുള്ള സ്ഥലത്തിനടുത്താണ് തുണി അലക്കാന്‍ ആളുകള്‍ എത്താറുള്ളതെന്നും സരിത കൂട്ടിച്ചേര്‍ത്തു.

പനമരത്ത് യുവതിയെ ആക്രമിച്ചത് മുതലയോ ചീങ്കണ്ണിയോ എന്ന് ഉറപ്പിക്കാനാകാതെ വനംവകുപ്പ്

എന്നാൽ യുവതിയെ ആക്രമിച്ചത് മുതലയാണോ ചീങ്കണ്ണിയാണോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നാണ് വനംവകുപ്പ് പിന്നീട് പറഞ്ഞത്. തന്റെ സര്‍വീസ് കാലയളവില്‍ മുതല ആക്രമണം എന്നത് ആദ്യ സംഭവമാണെന്നും ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും മാനന്തവാടി റെയ്ഞ്ച് ഓഫീസര്‍ രമ്യരാഘവന്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ആക്രമണത്തിനിരയായ യുവതിയോട് സംസാരിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ പോയിട്ടുണ്ടെന്നും അവരുടെ വിശദീകരണം കൂടി ലഭിച്ചാലേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ കഴിയൂവെന്നും റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.

click me!