
മാന്നാർ: ആലപ്പുഴടിൽ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവത്തിനിടെ പൊലീസിനെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. എണ്ണക്കാട് പെരിങ്ങിലിപ്പുറം കാട്ടൂർത്തറയിൽ വീട്ടിൽ ജിനിൽകുമാറിനെയാണ് (45) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം കൊട്ടാരത്തിൽ പീടികയിൽ അഭിജിത്തിനെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിൽ ഇനി ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾക്ക് ശേഷം സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ യുവാക്കളെ പറഞ്ഞുവിടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഒന്നാം പ്രതി അഭിജിത്തിന്റെ കൈവശം കഞ്ചാവ് പൊതി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ഇയാളെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ അവിടെ കൂടിയവരും മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരും അറസ്റ്റ് തടസ്സപ്പെടുത്തി പൊലീസിനെതിരെ തിരിയുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മാന്നാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിനീത് പി എമ്മിനെ സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മർദിച്ചു. കൂടാതെ മാന്നാർ സ്റ്റേഷനിലെ സിആർവി വാഹനത്തിന്റെ സൈഡ് ബീഡിങ് വലിച്ചുപറിച്ച് കേടുപാടുകൾ വരുത്തുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam