നിത്യൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിത വേഗതയിൽ വന്ന ഓട്ടോ ടാക്സി കൂട്ടി ഇടിക്കുകയായിരുന്നു
ചേർത്തല: ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പള്ളിപ്പുറം പന്ത്രണ്ടാം വാർഡിൽ വിളക്ക് മരംവേലിക്കകത്ത് സുരേഷിന്‍റെ മകൻ നിത്യൻ സുരേഷ് (അപ്പു-20) ആണ് മരിച്ചത്. ചെങ്ങണ്ട പാലത്തിന് സമീപം വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. നിത്യൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിത വേഗതയിൽ വന്ന ഓട്ടോ ടാക്സി കൂട്ടി ഇടിക്കുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. മാതാവ്: ഷൈല. സഹോദരങ്ങൾ: അഞ്ജലി സുരേഷ്, ആദിത്യൻ സുരേഷ്.
അതേസമയം തമിഴ്നാട്ടിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത വാഹന അപകടത്തിൽ ഒരു മലയാളി മരിച്ചു എന്നതാണ്. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാറിനാണ് തമിഴ്നാട്ടിൽ നടന്ന അപകടത്തിൽ ജീവൻ നഷ്ടമായത്. നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് 29 വയസുകാരനായ പ്രസന്ന കുമാർ മരിച്ചത്. പ്രസന്ന കുമാറിന് ഒപ്പം ഉണ്ടായിരുന്ന വണ്ടിപ്പെരിയാർ സ്വദേശി അഖിൽ അപകടത്തിൽ പരുക്ക് ഏൽക്കാതെ രക്ഷപെട്ടു. തേനി ജില്ലയിലെ ദേവദാനപ്പെട്ടിയിൽ വെച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ താമസിക്കുന്ന സഹോദരിയെ കാണാനായാണ് നാട്ടിൽ നിന്ന് പ്രസന്ന കുമാർ കാറിൽ യാത്ര തുടങ്ങിയത്. യാത്രയ്ക്കിടെ വിശ്രമത്തിനായി കാർ നിർത്തിയിട്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. വഴിയോരത്ത് നിർത്തിയിട്ടിരുന്ന പ്രസന്ന കുമാറിന്‍റെ കാറിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റതാണ് പ്രസന്ന കുമാറിന് തിരിച്ചടിയായത്. തലയ്ക്ക് എറ്റ പരിക്കാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മൃതദേഹം ഇപ്പോൾ തേനി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അന്തരിച്ച സഹോദരിയെ കാണാന്‍ പോയി, കാറിൽ കണ്ടൈനര്‍ ലോറി ഇടിച്ചു; തമിഴ്നാട്ടിൽ മലയാളി യുവാവ് മരിച്ചു