പത്തു മിനിറ്റ് ആകാറായപ്പോഴേക്കും മൂട് കല്ല് (ശവക്കുഴി മൂടുമ്പോള്‍ ഡെഡ് ബോഡിയില്‍ മണ്ണ് വീഴാതിരിക്കാന്‍ കല്ലറയ്ക്ക് മുകളില്‍ വെക്കുന്ന ചെറിയ സിമന്റ് സ്ലാബ് ) കാണാറായി. ഈജിപ്ഷ്യന്‍മാര്‍ രണ്ടുപേരും എന്തൊക്കെയോ അടക്കം പറഞ്ഞു. പാക്കിസ്ഥാനി കുഴിവെട്ടുകാരന്‍ ശക്തിയോടെ മൂടുകല്ലില്‍ വെട്ടി. വളരെ പഴക്കം ചെന്ന ആ സ്ലാബ് നുറുങ്ങി അസ്ഥികള്‍ക്കു മുകളില്‍ പതിച്ചു. അയാള്‍ സിമന്റു കട്ടകള്‍ ഇരു കൈകള്‍ കൊണ്ട് പുറത്തെടുത്തു. അതോടൊപ്പം രൂക്ഷ ഗന്ധമുയര്‍ത്തിക്കൊണ്ട് വര്‍ഷങ്ങളോളും കെട്ടിക്കിടന്ന ഗ്യാസ് പുറത്തേക്കു പ്രവഹിച്ചു. ഞങ്ങള്‍ നാലു പേരും മൂക്കും പൊത്തിക്കൊണ്ട് അവിടെ നിന്നും അല്‍പം ദൂരെയ്ക്ക് ഓടി.
ഒരു റംസാന്‍ കാലത്താണ് ഞാന്‍ പബ്ലിക്ക് സെമിത്തേരിയിലെ ഡ്യൂട്ടി മതിയാക്കാന്‍ തീരുമാനമെടുത്തത്. മരണങ്ങളും മരണപ്പെട്ടവരുടെ നിലവിളികളും, തുടര്‍ന്നുള്ള സംസ്‌കാരവും ആരവങ്ങളും കണ്ടും കേട്ടും മനസ്സ് മരവിച്ച് ഒരു തരം നിര്‍ജ്ജീവാവസ്ഥ നേരിട്ടപ്പോഴാണ് മാനേജരോട് സ്ഥലം മാറ്റത്തെ കുറിച്ച് അഭിപ്രായം പങ്കുവെച്ചത്. അയാള്‍ ഒന്ന് എന്നെ സൂക്ഷ്്മമായി നോക്കി.
'തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടുവോ? പോകണമെന്നു നിര്‍ബ്ബന്ധമാണോ?' അദ്ദേഹം ചോദിച്ചു.
'അതെ'-ഞാന്‍ ഉത്തരം പറഞ്ഞു.
അയാള്‍ മേശയ്ക്ക് മുകളിലിരുന്ന ഫോണെടുത്തു ആര്‍ക്കോ ഡയല്‍ ചെയ്യാനാരംഭിച്ചു. പിന്നെ എന്നെ നോക്കി ഇത്രയും പറഞ്ഞു.
'ഇപ്പോള്‍ കാബിനില്‍ പോയി ഇരിക്കൂ. ഞാന്‍ അല്‍പം കഴിഞ്ഞു വിളിക്കാം'
ഡ്യൂട്ടി റൂമിലെ ലെഡ്ജറില്‍ റിപ്പോര്‍ട്ട് എഴുതി പേന പോക്കറ്റില്‍ തിരുകവേ മാനേജരുടെ വിളി വന്നു. പുതിയ ഡ്യൂട്ടി ലൊക്കേഷനെക്കുറിച്ച് പറയുവാനാണോ , അഥവാ അങ്ങനെയാണെങ്കില്‍ എവിടെയായിരിക്കും എന്നൊക്കെയുള്ള ആകാംക്ഷ വലിഞ്ഞു മുറുകി. ദ്രുതഗതിയില്‍ ഓഫീസിലെത്തി. മാനേജര്‍ എന്നെ ഒന്നു നോക്കി. പിന്നെ അഴിഞ്ഞു കിടന്ന തലപ്പാവ് ഒന്നഴിച്ച് മുറുക്കികെട്ടിയ ശേഷം ഇങ്ങനെ തുടര്‍ന്നു.
'നിങ്ങള്‍ക്ക് മുന്‍പില്‍ രണ്ട് ഓപ്ഷന്‍സുണ്ട്. ഒന്ന് മോര്‍ച്ചറി അല്ലെങ്കില്‍ മറ്റൊരു ചെറിയ സെമിത്തേരി. അവിടെ അടക്കം വളരെ അപൂര്‍വ്വമാണ്. ഭയപ്പെടാനൊന്നുമില്ല. ഇതില്‍ ഏതു വേണമെങ്കിലും നിങ്ങള്‍ക്ക് തെരെഞ്ഞെടുക്കാം.'
അത്രയും പറഞ്ഞ് അയാള്‍ എഴുന്നേറ്റു വാഷ് റൂമിലേക്കു നടന്നു.
ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. ഏതു വേണം, ഏതു വേണ്ട എന്നിങ്ങനെ ചോദ്യശരങ്ങള്‍ ഉളളില്‍ തലങ്ങും വിലങ്ങും കുതിച്ചു. ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. മോര്‍ച്ചറി വേണ്ട. ചെറുതെങ്കിലും സെമിത്തേരി തന്നെ മതി. സെമിത്തേരിയില്‍ നിന്നും സെമിത്തേരിയിലേക്ക് ഒരു യാത്ര. അങ്ങനെ മൂന്നു വര്‍ഷത്തെ പബ്ലിക്ക് സെമിത്തേരിയിലെ ഡ്യൂട്ടിക്ക് ശേഷം ബത്തീന്‍ എന്ന സ്ഥലത്തെ ചെറിയ സെമിത്തേരിയിലേക്ക് എത്തിച്ചേര്‍ന്നത് റംസാന്‍ മാസത്തെ രണ്ടാമത്തെ ആഴ്ച്ചയായിരുന്നു.
'നിങ്ങള്‍ക്ക് മുന്‍പില്‍ രണ്ട് ഓപ്ഷന്‍സുണ്ട്. ഒന്ന് മോര്‍ച്ചറി അല്ലെങ്കില്‍ മറ്റൊരു ചെറിയ സെമിത്തേരി.
ആദ്യത്തെ രണ്ടു ദിവസം വലിയ കുഴപ്പമില്ലാതെ പോയി. അര മണിക്കൂര്‍ കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന പട്രോളിംഗിനിടയില്‍ ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടു. സെമിത്തേരിയുടെ പല ഭാഗങ്ങളിലും കുഴിച്ചിട്ടിരുന്ന ഇരുമ്പു കമ്പികളില്‍ ചുവന്ന ചെറിയ കൊടികള്‍ കെട്ടിയിരിക്കുന്നു. എന്തിനു വേണ്ടിയാവും ഈ കൊടികള്‍ ഇവിടെ നാട്ടിയത് എന്ന ചിന്ത ആകാംക്ഷയ്ക്ക് ആക്കം കൂട്ടി. പാതിരാക്കാറ്റില്‍ അവ സൃഷ്ടിിക്കുന്ന മര്‍മ്മരങ്ങള്‍ കാതുകളില്‍ തുളച്ചു കയറുമ്പോള്‍ നെഞ്ചിടിപ്പ് കൂടുകയും വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു.
അക്കാലത്ത് ഡ്യൂട്ടി ടൈം രാത്രി എട്ടു മണി മുതല്‍ രാവിലെ എട്ടു മണിവരെയായിരുന്നു. പുലര്‍ച്ചെ തന്നെ പട്രോളിംഗ് നടത്തിയ ശേഷം ലൊക്കേഷനില്‍ കുഴപ്പമൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് എഴുതവെ കാബിനു മുന്‍പില്‍ ഒരു പിക്കപ്പ് വന്നു ബ്രേക്കിട്ടു.
ഡ്രൈവറും കൂടെയുള്ളയാളും പുറത്തിറങ്ങി എനിക്ക് ഹസ്തദാനം നല്‍കിയ ശേഷം തങ്ങള്‍ മുനിസിപ്പാലിറ്റിയുടെ ആളുകളാണെന്നും ജിയോ ഫിസിക്കല്‍ സര്‍വ്വേ നടത്താന്‍ വന്നവരാണെന്നും അല്‍പം ജോലി കൂടി ബാക്കിയുണ്ടെന്നും ആ ഈജിപ്ഷ്യന്മാര്‍ അറിയിച്ചു. പിക്കപ്പിനു പിന്നില്‍ കെട്ടി വെച്ചിരിക്കുന്ന സ്‌കാനിംഗ് മെഷീനും റഡാറും ഒരു കുട്ടിയെ പോലെ കൗതുകത്തോടെ ഞാന്‍ ഒരു നിമിഷം നോക്കി നിന്നു. പിന്നെ അവരെ അകത്തേക്ക് കയറ്റി വിട്ടു.
അമേരിക്കന്‍ നിര്‍മ്മിത ജിയോ സ്‌കാനിംഗ് മെഷീന്‍ ഒരാള്‍ സെമിത്തേരി കാടുകളിലൂടെ ഉരുട്ടി നീക്കുകയും മറ്റേയാള്‍ റഡാറുമായി പുറകില്‍ നീങ്ങുകയും ചെയ്യുന്ന കാഴ്ച്ച അല്‍പം അകലെ നിന്ന് ഞാന്‍ നോക്കി കണ്ടു. മണലിലേക്ക് തുളച്ചു പായുന്ന ഇലകേ്‌ട്രോ മാഗ്‌നറ്റിക് തരംഗങ്ങളെ തടസ്സപ്പെടുന്ന അസ്ഥികള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങള്‍ റഡാര്‍ വഴി മോണിറ്റര്‍ ചൂണ്ടിക്കാണിക്കുന്നിടത്ത് അവര്‍ ചുവന്ന കൊടികള്‍ നാട്ടി അടയാളങ്ങള്‍ നിശ്ചിതപ്പെടുത്തി. ഏതാണ്ട് രണ്ടു മണിക്കൂര്‍ നേരത്തെ പരിശോധനകള്‍ക്ക് ശേഷം തിരികെ പോകാന്‍ പിക്കപ്പ് സ്റ്റാാര്‍ട്ടു ചെയ്യവേ അവര്‍ ഇങ്ങനെ പറഞ്ഞു.
'ഇന്ന് രാത്രി പതിനൊന്ന് മണിയോടെ കുഴിവെട്ടുകാര്‍ വരും. അവര്‍ ശവക്കുഴി മാന്തി അസ്ഥികള്‍ ഉണ്ടോ ഇല്ലയോ എന്നുറപ്പു വരുത്തും. ഒന്നും ഇല്ലെങ്കില്‍ മണ്ണിട്ടു മൂടും, ഉണ്ടെങ്കില്‍ കല്ലറ കെട്ടും. ഞങ്ങളുടെ ജോലി ഇന്നത്തോടെ തീര്‍ന്നു. പോകുന്നു'
പിക്കപ്പ് ദൂരേയ്ക്ക് മറയുന്നതിനിടയില്‍ എന്നെ പിക്ക് ചെയ്യാനുള്ള കമ്പനി വണ്ടിയുടെ തല കാണാറായി.
അന്ന് രാത്രി കൃത്യം പതിനൊന്നു മണിക്ക് ശവക്കുഴി വെട്ടുകാര്‍ എത്തിച്ചേര്‍ന്നു. റംസാന്‍ കാലമായതിനാലാണ് ജോലി രാത്രിയിലായതെന്നും പകല്‍ സമയത്തെ തീവെയിലില്‍ പെട്ടെന്ന് തളര്‍ന്നു പോകുമെന്നും അവര്‍ അറിയിച്ചു. ഒരു പാക്കിസ്ഥാനിയും രണ്ട് ഈജിപ്ഷ്യന്‍മാരുമടങ്ങുന്ന മൂവര്‍ സംഘത്തിനു തൊട്ടു പിന്നിലായി എമര്‍ജന്‍സി ലൈറ്റുമായി ഞാന്‍ സെമിത്തേരിക്കാട്ടിലേക്ക് നടന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള കല്ലറകളാണ് ഈ രാത്രിയില്‍ തുറക്കാന്‍ പോകുന്നത് എന്ന് ഓര്‍ത്തപ്പോള്‍ നട്ടെല്ലില്‍ തണുപ്പ് അരിച്ചു കയറി.
'ഇവിടെയൊരു കുഴിമാടമുണ്ട്. അല്‍പം വലുതാണ്. നീളം കൂടിയ മനുഷ്യനാണെന്നു തോന്നുന്നു അകത്ത് കിടക്കുന്നത്.'
അവര്‍ ജോലി തുടങ്ങി. ഒരു ദിവസം മൂന്നു കല്ലറകള്‍ തുറക്കുക. അസ്ഥികളുടെ അംശം ഉണ്ടെന്ന് കണ്ടെത്തുന്ന സ്ഥലത്തെ കല്ലറ കെട്ടിപ്പൊക്കുക. അല്ലാത്തവ മണ്ണിട്ടു മൂടുക. (എല്ലാ സ്ഥലങ്ങളിലും സ്‌കാനിംഗ് മെഷീന്‍ അസ്ഥികളെ തന്നെ സൂചിപ്പിക്കണമെന്നില്ല. പാറക്കല്ല് , ഇരുമ്പുകള്‍, മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയും കണ്ടേക്കാം) അതാണ് മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശം എന്ന് അവര്‍ അറിയിച്ചു. ആദ്യത്തെ രണ്ട് സ്ഥലങ്ങളും മൃഗങ്ങളുടെ അവശിഷ്ടങ്ങളെ ചൂണ്ടിക്കാണിച്ചു. ചുവന്ന കൊടി നാട്ടിയ മൂന്നാമത്തെ സ്ഥലം കുഴിച്ചു തുടങ്ങുമ്പോള്‍ സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു.
ഏതാണ്ട് പത്തു മിനിറ്റ് നേരത്തെ കുഴിയെടുക്കലിനു ശേഷം ഈജിപ്ഷ്യന്മാര്‍ രണ്ടു പേരും മുകളിലേക്ക് കയറി. പകരം പാക്കിസ്ഥാനി കുഴിയിലേക്കിറങ്ങി. മറ്റും രണ്ടു പേരോടൊപ്പം ഞാന്‍ എമര്‍ജന്‍സി ലൈറ്റ് തെളിച്ച് അയാള്‍ കുഴി വെട്ടുന്നതും നോക്കി നിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അയാളൊന്നു നിവര്‍ന്നു നിന്നു. വിയര്‍ത്തു കുളിച്ച അയാള്‍ ഒരു ബോട്ടില്‍ വെള്ളം മുഴുവന്‍ ആര്‍ത്തിയോടെ അകത്താക്കി. പിന്നെ കിതച്ചു കൊണ്ട് പറഞ്ഞു.
'ഇവിടെയൊരു കുഴിമാടമുണ്ട്. അല്‍പം വലുതാണ്. നീളം കൂടിയ മനുഷ്യനാണെന്നു തോന്നുന്നു അകത്ത് കിടക്കുന്നത്.'
അയാളുടെ വാക്കുകള്‍ കേട്ട് ഞാന്‍ ഒന്ന് വിയര്‍ത്തു. അയാള്‍ വീണ്ടും കുഴിവെട്ട് ആരംഭിച്ചു. ഒരു പത്തു മിനിറ്റ് ആകാറായപ്പോഴേക്കും മൂട് കല്ല് (ശവക്കുഴി മൂടുമ്പോള്‍ ഡെഡ് ബോഡിയില്‍ മണ്ണ് വീഴാതിരിക്കാന്‍ കല്ലറയ്ക്ക് മുകളില്‍ വെക്കുന്ന ചെറിയ സിമന്റ് സ്ലാബ് ) കാണാറായി. ഈജിപ്ഷ്യന്‍മാര്‍ രണ്ടുപേരും എന്തൊക്കെയോ അടക്കം പറഞ്ഞു. പാക്കിസ്ഥാനി കുഴിവെട്ടുകാരന്‍ ശക്തിയോടെ മൂടുകല്ലില്‍ വെട്ടി. വളരെ പഴക്കം ചെന്ന ആ സ്ലാബ് നുറുങ്ങി അസ്ഥികള്‍ക്കു മുകളില്‍ പതിച്ചു. അയാള്‍ സിമന്റു കട്ടകള്‍ ഇരു കൈകള്‍ കൊണ്ട് പുറത്തെടുത്തു. അതോടൊപ്പം രൂക്ഷ ഗന്ധമുയര്‍ത്തിക്കൊണ്ട് വര്‍ഷങ്ങളോളും കെട്ടിക്കിടന്ന ഗ്യാസ് പുറത്തേക്കു പ്രവഹിച്ചു. ഞങ്ങള്‍ നാലു പേരും മൂക്കും പൊത്തിക്കൊണ്ട് അവിടെ നിന്നും അല്‍പം ദൂരെയ്ക്ക് ഓടി.
അല്‍പ നേരത്തെ വിശ്രമത്തിനു ശേഷം തിരികെ വന്ന് പുതിയൊരു സ്ലാബ് ഇട്ട് കുഴിമാടം മണ്ണിട്ടു മൂടി. പിന്നെ ഇരു വശങ്ങളിലും മീസാന്‍ കല്ലുകള്‍ നാട്ടി. കുഴിവെട്ടുകാര്‍ അന്നത്തെ ജോലി തീര്‍ന്നുവെന്നറിയിച്ചപ്പോള്‍ സമയം ഒന്നര കഴിഞ്ഞിരുന്നു. അവര്‍ കൈകാലുകളും മുഖവും വൃത്തിയാക്കിയ ശേഷം റൂമിലേക്ക് തിരിക്കുവാനായി വണ്ടിയില്‍ കയറിയിരുന്നു. പാക്കിസ്ഥാനി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ശേഷം അരികില്‍ നിന്ന എന്നോട് ഇങ്ങനെ പറഞ്ഞു.
എനിക്കറിയാം. അത് പെണ്ണ് തന്നെയാണ്'
'ആ കുഴിമാടത്തില്‍ കണ്ട അസ്ഥികള്‍ ചെറുപ്പക്കാരിയായ ഒരു പെണ്ണിന്‍േറതാണ്.'
അയാളുടെ വാക്കുകള്‍ കേട്ട് ഞാനൊന്നു ഞെട്ടി. പക്ഷെ അത് മുഖത്ത് പ്രതിഫലിപ്പിക്കാതെ ഞാന്‍ ഇപ്രകാരം ചോദിച്ചു.
'അത് ആണോ പെണ്ണോ എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം...?'
അയാളുടെ മറുപടി കേട്ട് ഞാന്‍ സ്തബ്ധനായി.
'ഞാന്‍ എത്ര ശവക്കുഴികള്‍ വെട്ടിയിരിക്കുന്നു. എത്ര അസ്ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ എനിക്കറിയാം. അത് പെണ്ണ് തന്നെയാണ്'
അത്രയും പറഞ്ഞു കൊണ്ട് അയാള്‍ വണ്ടി മുന്നോട്ടെടുത്തു. അകലങ്ങളിലെവിടെയോ അത് അപ്രത്യക്ഷമായപ്പോള്‍ ഞാന്‍ തിരിഞ്ഞു സെമിത്തേരി ഗെയിററിനരികെ വന്നു. പിന്നെ അഴികളില്‍ പിടിച്ച് കനത്ത ഇരുട്ട് നോക്കി ഉറക്കെ ഇങ്ങനെ ചോദിച്ചു.
'പെണ്ണേ നീ ആരാണ്...?'
എന്റെ ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞുവോ. പറഞ്ഞിട്ടുണ്ടാവാം. പാതിരാക്കാറ്റിന്റെ ഇരമ്പലില്‍ ഞാന്‍ അത് കേള്‍ക്കാതെ പോയതാവാം.
(അടുത്ത ലക്കം: കോട്ടുധാരിയും കൂടോത്രവും)
ആത്മകഥയിലെ പഴയ ഏടുകള്‍
മരിച്ചവരുടെ കൂട്ടില്‍ ജീവനോടെ!
മണല്‍ക്കാറ്റില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹവുമായി ഒരു രാത്രി!