കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

By Web DeskFirst Published May 13, 2016, 11:20 AM IST
Highlights

നീ എവിടെയാ മോളെ?' 
'വീട്ടിലുണ്ടല്ലോ. എന്തേയ്?' 
'ഒന്നുല്യ, ഇയ്യ് ഇനി വല്ല കാട്ടിലേക്കും പോയോന്നറിയാനാ. അവിടെ കാട്ടുതീ പടരാണ്‌ന്നൊക്കെ പേപ്പറിലും ടി.വിയിലുമൊക്കെ ന്യൂസ് കണ്ടു. കാട്ടിലേക്കൊന്നും മക്കളിനി പോണ്ടാ...'.

ഉമ്മ മാത്രമല്ല മൂത്തമ്മയും വീട്ടിലുണ്ട്. ശനിയാഴ്ച കാട് നിരങ്ങാന്‍ പോയ കാര്യം മിണ്ടിയില്ല. അവരെ ഒരുവിധത്തില്‍ ആശ്വസിപ്പിച്ച് മുഖ പുസ്തകം തുറന്നപ്പോള്‍ ഖുന്ഫുദയില്‍ നിന്ന് ഫൈസല്‍, 'നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ... കാനഡാന്ന് കേട്ടപ്പോള്‍ നിങ്ങളെ ഓര്‍ത്തു. ക്യാമറയും തൂക്കി കാട്ടിലേക്കെങ്ങാനും പോയോന്ന് കരുതി.'

രക്ഷാപ്രവര്‍ത്തനം നടത്തുന്ന അഗ്‌നിശമനസേനംഗങ്ങളും, പോലീസ് വിഭാഗങ്ങളും ഒഴികെ മറ്റാരും ഫോര്‍ട്ട് മക്ക്മുറേയില്‍ നില്‍ക്കാന്‍ പാടില്ലെന്ന  ആല്‍ബേര്‍ട്ടാ പ്രീമിയറിന്‍ൈറ നിര്‍ദ്ദേശം രാജ്യത്തെ പ്രധാനമന്ത്രിയടക്കമുള്ളവര്‍ അനുസരിക്കുകയായിരുന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി ആരും ഒട്ടവയില്‍ നിന്ന് സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ പാഞ്ഞില്ല.

 

ഓറഞ്ച്‌വില്ലി
ശനിയാഴ്ച രാവിലെ ഓറഞ്ച്‌വില്ലിലെ ഐലണ്ട് ലെയ്ക്ക് കണ്‍സര്‍വേഷന്‍ ഏരിയയിലായിരുന്നു. 807 ഏക്കറില്‍ പരന്നുകിടക്കുന്ന തടാകവും, ചതുപ്പ്പ്രദേശങ്ങളും, കാടും ചേര്‍ന്ന് ഒരുപാട് കിളികള്‍ക്കും, ചെറു ജീവികള്‍ക്കും, മീനുകള്‍ക്കും, ആമകള്‍ക്കും വാസമൊരുക്കുന്ന ഈ സ്ഥലം വളരെ ശാന്തമാണ്. മിസ്സിസ്സാഗയില്‍ നിന്ന് അധികം ദൂരമില്ലാത്തതിനാല്‍ രാവിലെ ഏഴു മണിക്ക് തന്നെ ഞങ്ങള്‍ അവിടെയെത്താറുണ്ട്. സമ്മര്‍ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന അത്‌ലറ്റുകള്‍ തോണിയുമായി തടാകത്തില്‍ പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. അവര്‍ വെള്ളത്തിലും ഞങ്ങള്‍ കരയിലുമാണ്. ഒരിക്കല്‍ അവിടെയുള്ള ഒരു സ്റ്റാഫിനോടൊപ്പം ആമ കുഞ്ഞുങ്ങളെ ഇറക്കി വിട്ട തടാക കരയില്‍ കുറച്ചു നേരം നിന്നു. എങ്ങാനും പരിചയം പുതുക്കാന്‍ അവറ്റകള്‍ കയറി വന്നാലോ? ആരും വന്നില്ല... ഇനീം ഞാന്‍ വരും അപ്പോ കാണാട്ടോന്നും പറഞ്ഞ് കാട്ടിലേക്ക് കയറി.

ഇലകള്‍ പൊഴിഞ്ഞ് ഉണങ്ങി നില്‍ക്കുന്ന മരങ്ങള്‍ വീണ്ടും തളിര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. നടക്കുന്ന വഴിയില്‍ നിന്ന് മാറി കാടിനകത്തേക്ക് കയറി മരങ്ങളില്‍ തടഞ്ഞ് നില്‍ക്കുന്ന ഉണക്ക ചില്ലകള്‍ എടുത്തു മാറ്റുമ്പോഴും മനസ്സ് ഫോര്‍ട്ട് മക്ക്മുറെയിലായിരുന്നു. കഴിഞ്ഞ തവണ വെച്ച തൈകളില്‍ പുതു നാമ്പുകള്‍ തളിര്‍ത്തിട്ടുണ്ട്. നടക്കാനും ഓടാനുമായി മൂന്ന് ട്രെയിലുകളാണ് ഇവിടെയുള്ളത്. എട്ട് കിലോമീറ്ററുള്ള വിക്കി ബരോണ്‍ ലെയിക്ക് സൈഡ് ട്രെയിലാണ് ഏറ്റവും നീളം കൂടിയത്. രണ്ടു മണിക്കൂറില്‍ അധികമെടുക്കും അതൊന്ന് നടന്നെത്താന്‍.

രാവിലെയായത് കൊണ്ട് കിളികളും മറ്റും പാട്ട് പാടി പ്രോത്സാഹിപ്പിക്കാനുണ്ടാവും അതിനാല്‍ ക്ഷീണമറിയില്ല. കാടിന് നടുവിലൂടെയും, തടാകത്തിന് കുറുകെയുള്ള പാലത്തിലൂടെയുമാണ് നടത്തം. തോണി തുഴഞ്ഞു വരുന്നവരെ നോക്കി നില്‍ക്കുമ്പോഴാണ് പക്ഷികളാര്‍ക്കുന്ന ശബ്ദം കേട്ടത്. കനേഡിയന്‍ ഗൂസിന്റെ പ്രജനന കാലമാണ്, അവരുടെ സൈ്വരവിഹാരത്തിന് തോണിക്കാര്‍ തടസ്സം സൃഷ്ടിക്കുമ്പോഴുള്ള കലമ്പലാണ്. പാലത്തിനടുത്തേക്ക് പോലും ചിലരെ അടുപ്പിക്കാതെ കൂട്ടത്തോടെ ആര്‍ത്തുവിളിച്ചും കൊക്കി പാറിയും തോണിക്കാരെ ഇവര്‍ തിരിച്ചോടിക്കുന്നുണ്ട്.

അടുത്തത് ഷുഗര്‍ ബുഷ് ട്രെയിലാണ്. പേര് പോലെ തന്നെ അവിടെ നിറയെ മധുരം കിനിയും മേപ്പിള്‍ മരങ്ങളാണ്. രണ്ടു കിലോമീറ്ററെയുള്ളൂ. പുല്‍ത്തകിടികളുള്ള കുന്നിനടുത്താണ് മെമ്മോറിയല്‍ ഫോറസ്റ്റ് ട്രെയില്‍. എറിക് ലാന്‍ഡ്മാന്‍ ഭാര്യ കെറിയുടെ ഓര്‍മ്മക്കായ് നിര്‍മ്മിച്ച ഡ്രൈ സ്റ്റോണ്‍ വാള്‍ ഇവിടെയാണ്. പ്രിയപ്പെട്ടവരുടെ ഓര്‍മ്മക്കായ് മരം നടാനുള്ള സൗകര്യവുമുണ്ട്. 


“We chose to build a tree into the wall because to me a tree represents everything about life and growing, providing comfort, whether it is shade in the summer or warmth in through the winter, delicious fruits and fresh oxygen. The roots represent the tree’s heritage, growing every year building a stronger connection similar to one’s life….”

 ക്രെഡിറ്റ് വാലി അധികൃതര്‍ക്കായി എറിക് ലാന്‍ഡ്മാന്‍ എഴുതിയ കത്തിലെ വരികളാണിത്. മരങ്ങളെ മനുഷ്യ ജീവിതവുമായി താരതമ്യം ചെയ്തിരിക്കുകയാണ് എറിക്.

Photo: AFP

രാക്ഷസത്തീ
എത്ര നിയന്ത്രിച്ചിട്ടും മനസ്സ് ഫോര്‍ട്ട് മക്ക്മുറേയിലേക്ക് തന്നെയാണ് പായുന്നത്. വിമാനയാത്രയാണെങ്കില്‍ മൂന്നര മണിക്കൂര്‍ കൊണ്ട് ടോറോന്റോയില്‍ നിന്ന്   ആല്‍ബേര്‍ട്ടയിലേത്താം. അവിടെ നിന്നു പിന്നെയുമുണ്ട് എണ്ണ ഖനികള്‍ കൊണ്ട് സമ്പന്നമായ ഫോര്‍ട്ട് മക്ക് മുറേയിലെത്താന്‍. ടാര്‍ സാന്‍ഡ് / ഓയില്‍ സാന്‍ഡ് (Sand, Clay, Water and Bitumen) എന്നറിയപ്പെടുന്ന കറുത്ത മണ്ണ് പൊന്നാക്കുന്ന പ്രവിശ്യയാണ് ആല്‍ബേര്‍ട്ട. മഞ്ഞുകാലം കഴിഞ്ഞ് അന്തരീക്ഷം ചൂട് പിടിക്കുന്നതോടെ കാട്ടുതീ വടക്കേ അമേരിക്കയില്‍ പതിവുള്ളതാണ്. എന്നാല്‍ മെയ് രണ്ടാം തിയതി ആല്‍ബേര്‍ട്ടയിലെ നിഗൂഢമായ വനത്തിനുള്ളില്‍ ചെറിയ തോതിലാണെന്ന് കരുതിയ കാട്ടുതീ വളരെ വേഗം രാക്ഷസരൂപമെടുക്കുകയായിരുന്നു. 

കുറഞ്ഞ മഞ്ഞു വീഴ്ചയും, വരണ്ട കാലാവസ്ഥയും, നേരത്തെ എത്തിയ വസന്തകാലവും, തളിര്‍ക്കാന്‍ തുടങ്ങിയിട്ടില്ലാത്ത മരങ്ങളും, കാറ്റും ചേര്‍ന്ന് അഗ്‌നിക്ക് വളമേകി. 229,000 ഹെക്ടര്‍ ബോറിയല്‍ വനഭൂമിയാണ് തീനാളങ്ങള്‍ നക്കി തുവര്‍ത്തിയത്. ഇപ്പോഴും ഫോര്‍ട്ട് മക്ക്മുറെ എരിയുകയാണ്. മാസങ്ങള്‍ കഴിയും തീയണയാന്‍. അതിനും പ്രകൃതി തന്നെ കനിയണം. ആയിരം ഗാലന്‍ വെള്ളം നിറച്ച രണ്ട് ഡസ്സന്‍ വാട്ടര്‍ ബോംബറുകള്‍ തീ പടരുന്നത് തടഞ്ഞെങ്കിലും മഴ പെയ്ത് അന്തരീക്ഷം തണുത്താലേ രക്ഷയുള്ളൂ. ഫോര്‍ട്ട് മക്ക്മുറെയില്‍ നിന്ന് നാന്നൂറ്റി മുപ്പത് കിലോമീറ്റര്‍ അകലെയുള്ള സ്ലേവ് ലേക്കിലും അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു കാട്ടുതീ ദുരന്തമുണ്ടായിരുന്നു. ഓരോ പ്രാവശ്യവും പ്രകൃതിയുടെ മുന്നില്‍ തോറ്റ് കൊണ്ട് മനുഷ്യരും!

ആല്‍ബേര്‍ട്ടാ സര്‍ക്കാറിന്റെ കണക്ക് പ്രകാരം 'ബീസ്റ്റ്' എന്ന ചെല്ലപ്പേരിട്ടിരിക്കുന്ന ഫോര്‍ട്ട് മക്ക്മുറേയിലേതടക്കം ഇരുപ്പത്തിയഞ്ചോളം സജീവമായ കാട്ടുതീകള്‍ ഇപ്പോള്‍ ആല്‍ബേര്‍ട്ടയില്‍ ഉണ്ടത്രേ. രണ്ടായിരത്തോളം അഗ്‌നിശമനക്കാരും, നൂറ്റി ഇരുപ്പതിയോന്നു ഹെലികോപ്റ്ററുകളും ഇരുപത്തിയെട്ട് എയര്‍ ടാങ്കറുകളും ആല്‍ബേര്‍ട്ടയില്‍ കര്‍മ്മനിരതരാണ്. അതില്‍ ബീസ്റ്റ് മാത്രമാണ് കണക്കു കൂട്ടലുകള്‍ തെറ്റിച്ച് മുന്നേറി 80,000 ആളുകളുള്ള ഫോര്‍ട്ട് മക്ക്മുറേ സിറ്റിയില്‍ എത്തിയത്. 2400 കെട്ടിടങ്ങളെ തീ വിഴുങ്ങിയപ്പോഴും ആളപായമൊന്നുമില്ലെന്നുള്ളത് ആശ്വാസകരമാണ്. 

Photo: AFP

ബീസ്റ്റ് വന്നത് 
മെയ് മൂന്നാം തിയതിയാണ് ആളുകളോട് നിര്‍ബന്ധമായി സിറ്റി വിട്ടു പോകാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തുന്ന അഗ്‌നിശമനസേനംഗങ്ങളും, പോലീസ് വിഭാഗങ്ങളും ഒഴികെ മറ്റാരും ഫോര്‍ട്ട് മക്ക്മുറേയില്‍ നില്‍ക്കാന്‍ പാടില്ലെന്ന  ആല്‍ബേര്‍ട്ടാ പ്രീമിയറിന്‍ൈറ നിര്‍ദ്ദേശം രാജ്യത്തെ പ്രധാനമന്ത്രിയടക്കമുള്ളവര്‍ അനുസരിക്കുകയായിരുന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി ആരും ഒട്ടവയില്‍ നിന്ന് സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ പാഞ്ഞില്ല. മെയ് പതിമൂന്നിനാണ് കനേഡിയന്‍ പ്രധാനമന്ത്രി  ജസ്റ്റിന്‍ ട്രൂഡോ ഫോര്‍ട്ട് മക്ക്മുറേ സന്ദര്‍ശിക്കുന്നത്.

ഓരോ വീടും കയറിയിറങ്ങി ആളുകള്‍ ആരുമില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തിയിരുന്നു. നഗരം വിട്ടു പോകുന്ന ആളുകളെ കൊണ്ട് ഹൈവേ 63 നിറഞ്ഞു. ഭക്ഷണവും, വെള്ളവും, പാര്‍പ്പിട സൗകര്യങ്ങളും, സൗജന്യ ഇന്ധനവും നല്‍കി ഒരു നാട് തന്നെ ഇവര്‍ക്കൊപ്പം നില്‍ക്കുകയാണ്. സംഭവം തുടങ്ങി ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുക്കപ്പെട്ട മീഡിയ പ്രതിനിധികള്‍ക്ക് ഫോര്‍ട്ട് മക്ക്മുറേയിലേക്ക് പ്രവേശനം നല്‍കിയത്. രാവും പകലും  ചൂടിലും പുകയിലും നിന്ന് ജീവന്മരണ പോരാട്ടം നടത്തി ബാധ കയറിയ അഗ്‌നിയെ തളക്കാന്‍ ശ്രമിക്കുന്ന അഗ്‌നിസേനക്കാരുടെ സേവനം പ്രശംസാവചനങ്ങള്‍ക്കും അപ്പുറമാണ്. സ്വന്തം വീടുകള്‍ കത്തി നശിക്കുന്നതും കണ്ടു കൊണ്ട് മറ്റുള്ളവരുടെ സമ്പാദ്യങ്ങള്‍ സംരക്ഷിക്കുന്ന തിരക്കിലാണവര്‍. 

Photo: AFP

ആരാണ് കാട്ടുതീയുണ്ടാക്കിയത് 
ആരാണ് ബീസ്റ്റുണ്ടാക്കിയത്? എല്‍ നിനോയോ, മിന്നലോ അതോ മനുഷ്യനോ? എല്‍ നിനോ കാരണം ഇപ്രാവശ്യം പെസഫിക് സമുദ്രത്തില്‍ ചൂട് കൂടിയിരുന്നു അത് കാനഡയില്‍ മൊത്തം വരണ്ട കാലാവസ്ഥയാണ് സൃഷ്ടിച്ചത്. ഉണങ്ങി നില്‍ക്കുന്ന മരങ്ങളും, വരണ്ട കാലാവസ്ഥയും, എണ്ണ ഖനികളില്‍ നിന്ന് അന്തരീക്ഷത്തില്‍ ലയിക്കുന്ന രാസവസ്തുക്കളുമെല്ലാം ചേര്‍ന്ന് കാത്തു നില്‍ക്കുകയായിരുന്നോ ഒരു മിന്നലൊളിയേ? ജംഗിള്‍ ബുക്കിലെ മൗഗ്‌ളിയുടെ കൂട്ടുകാര്‍ ഭീതിയോടെ കണ്ടിരുന്ന റെഡ് ഫ്‌ലവര്‍ എങ്ങിനെയുണ്ടായി എന്നറിയില്ലെങ്കിലും വായിച്ചു കൂട്ടിയ വാര്‍ത്തകളില്‍ നിന്ന് 'ബയോ ടെററിസ്റ്റ്(Bio Terrorist)' എന്ന പ്രയോഗമെന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ ആ സാധ്യത തള്ളിക്കളഞ്ഞെങ്കിലും ഭാവിയില്‍ ഇതുപോലെയുള്ളതൊക്കെ ഏതു രൂപത്തിലാവും നമുക്ക് മുന്നിലെത്തുക? 

മുഖപുസ്തകത്തിലെ സഞ്ചാരിയെന്ന യാത്രാഗ്രൂപ്പില്‍ മെയ് എട്ടാം തിയതി ഒരു പോസ്റ്റ് കണ്ടിരുന്നു. 2011 മുതല്‍ പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിച്ച അതിരപ്പള്ളിവാഴച്ചാല്‍ പ്രദേശത്തെ എട്ട് കിലോമീറ്റര്‍ വനം വൃത്തിയാക്കിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് ഒരു പിക്കപ്പ് വാന്‍ നിറയെ മാലിന്യങ്ങളാണ്. ഫോട്ടോസഹിതമിട്ടിരിക്കുന്ന പോസ്റ്റില്‍ അധികവും കാണുന്നത് പ്ലാസ്റ്റിക്കും മദ്യകുപ്പികളുമാണ്. കഷ്ടം! ഈ ചെയ്തികളുടെയൊക്കെ അനന്തരഫലം എന്തായാലും അനുഭവിക്കാതെ പറ്റില്ലല്ലോ... 

ഓരോ വീടും കയറിയിറങ്ങി ആളുകള്‍ ആരുമില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തിയിരുന്നു. ഭക്ഷണവും, വെള്ളവും, പാര്‍പ്പിട സൗകര്യങ്ങളും, സൗജന്യ ഇന്ധനവും നല്‍കി ഒരു നാട് തന്നെ ഇവര്‍ക്കൊപ്പം നില്‍ക്കുകയാണ്. സംഭവം തുടങ്ങി ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുക്കപ്പെട്ട മീഡിയ പ്രതിനിധികള്‍ക്ക് പ്രവേശനം നല്‍കിയത്.

തീയിനെ സ്‌നേഹിക്കുന്ന കീടങ്ങള്‍
ഭൂകമ്പത്തിന് ശക്തിയും, ഹിമാപാതത്തിന് വേഗതയുമാണെങ്കില്‍ ജീവനുള്ളത് അഗ്‌നിക്ക് മാത്രമാണ്. ചുറ്റുമുള്ള തണുത്ത വായുവിനെ മുഴുവനും ശ്വസിച്ച് കാറ്റിനെ ആവാഹിച്ചുകൊണ്ട് അത് സ്വന്തമായൊരു ചുഴലി രൂപപ്പെടുത്തും. കത്തിപ്പിടിക്കാന്‍ പ്രത്യേകിച്ചൊന്നും വേണ്ടാത്തവരാണ് ബോറിയല്‍ കാടുകളിലെ മരങ്ങള്‍. വരണ്ടുണങ്ങിയ ബോറിയല്‍ കാടുകള്‍ക്ക് ആരോഗ്യവും പുത്തനുണര്‍വും വെക്കാന്‍ ചൂട് ആവശ്യമത്രേ. ജാക്ക് പൈന്‍, വൈറ്റ് ബിര്‍ച്ച്, സ്പ്രൂസ് തുടങ്ങിയ മരങ്ങളാണ് അഗ്‌നിയില്‍ നിന്ന് ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുക. പൈറോ കീടങ്ങള്‍ക്ക് മുട്ടയിടാനും പെരുകാനും എരിയുന്ന മരങ്ങള്‍ വേണം. ചൂടും പുകയും കരിയും തിങ്ങിയ ഫോര്‍ട്ട് മക്ക്മുറേയില്‍ സന്തോഷത്തോടെ ഓടി നടക്കുന്നവര്‍ തീയിനെ സ്‌നേഹിക്കുന്ന കീടങ്ങളാണ്. 

ഭൂമിയുടെ ഈ അവകാശികള്‍ മറ്റു മരങ്ങള്‍ക്ക് ജീവനേകാന്‍ സഹായകമാകുമെന്ന വിശ്വാസത്തിലാണ് പ്രകൃതി ശാസ്ത്രജ്ഞര്‍. ഒന്നിന്റെ നാശം മറ്റൊന്നിന് വളമാകുന്ന പ്രകൃതി നിയമം. പല പേരിലും ഇനിയും ദുരന്തങ്ങള്‍ കാര്യകാരണങ്ങളില്ലാതെ നമുക്ക് മുന്നിലെത്തും... നമ്മേ രക്ഷിക്കാനും  ശിക്ഷിക്കാനും അധികാരപ്പെട്ട് 'മദര്‍ നേച്ചറും!' 

click me!