വൈകിയാണോ നിക്ഷേപം തുടങ്ങിയത്? എങ്ങനെ വിജയം നേടാം, ഒരു കഥ സൊല്ലട്ടുമാ..

Published : Aug 03, 2025, 11:40 PM IST
SIP Calculation

Synopsis

അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 50/30/20 എന്ന സാമ്പത്തിക നിയമം

'ഷോലെ' സിനിമയിലെ ജയ്-വീരു കൂട്ടുകെട്ട് പോലെയായിരുന്നു രാഹുലും രാജും. എഞ്ചിനീയറിങ് പഠനകാലത്ത് തുടങ്ങിയ സൗഹൃദം ഉയര്‍ന്ന ശമ്പളമുള്ള സോഫ്റ്റ്വെയര്‍ ജോലികളിലേക്ക് അവരെ ഒരുമിച്ചു നയിച്ചു. 2005-ല്‍ ഒരേ സമയം, ഒരേപോലെയുള്ള ശമ്പളത്തില്‍ അവര്‍ ജോലിയില്‍ പ്രവേശിച്ചു. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 50/30/20 എന്ന സാമ്പത്തിക നിയമം - വരുമാനത്തിന്റെ 50% അത്യാവശ്യങ്ങള്‍ക്കും, 30% ജീവിതശൈലിക്കും, 20% സമ്പാദ്യത്തിനും - രാഹുല്‍ അക്ഷരംപ്രതി അനുസരിച്ചു.

രാഹുലിന്റെ ചിട്ടയായ നിക്ഷേപം നേരത്തേ തുടങ്ങി, സ്ഥിരതയോടെ മുന്നോട്ട് പോയി.മിതവ്യയ ശീലക്കാരനായ രാഹുല്‍ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി, ഷോപ്പിംഗ് ആവശ്യങ്ങള്‍ക്ക് മാത്രം പരിമിതപ്പെടുത്തി, കൃത്യമായ അടുക്കും ചിട്ടയോടെയും കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. അതുകൊണ്ട് തന്നെ വരുമാനത്തിന്റെ 40% വരെ ലാഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യ ശമ്പളം മുതല്‍ വരുമാനത്തിന്റെ 35% സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളായി ഒരു ഫ്‌ലെക്‌സി ക്യാപ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചു. ബാക്കി 5% അത്യാവശ്യങ്ങള്‍ക്കായി മാറ്റിവെച്ചു.

എന്നാല്‍ രാജ് നേരെ മറിച്ചായിരുന്നു. കൂട്ടുകാരുടെ കൂടെ യാത്രകള്‍, വിരുന്നുകള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. വരുമാനത്തിന്റെ 10% മാത്രം ലാഭിച്ച അദ്ദേഹം അത് സ്ഥിര നിക്ഷേപങ്ങളിലിട്ടു. നിക്ഷേപമെന്നാല്‍ അതിനപ്പുറം കാര്യമായൊന്നും രാജിനുണ്ടായിരുന്നില്ല.

2008 ഓടെ, ജോലിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ രാഹുലിന്റെ ചിട്ടയായ നിക്ഷേപങ്ങള്‍ മികച്ച നേട്ടം നല്‍കിത്തുടങ്ങി. തനിക്കൊരു സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിന് ആത്മവിശ്വാസം ലഭിച്ചു. അതേസമയം, വര്‍ഷങ്ങളോളം അടിച്ചുപൊളിച്ച് നടന്ന രാജിന് ഒരു തിരിച്ചറിവുണ്ടായി. അദ്ദേഹത്തിന്റെ സ്ഥിര നിക്ഷേപങ്ങള്‍ സ്ഥിരതയുള്ളതായിരുന്നെങ്കിലും, ദീര്‍ഘകാല സമ്പത്ത് കെട്ടിപ്പടുക്കാന്‍ അവ മതിയാകില്ലെന്ന് രാജ് മനസ്സിലാക്കി. രാഹുലിന്റെ സാമ്പത്തിക അച്ചടക്കത്തെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അഭിനന്ദിച്ചപ്പോള്‍, രാജ് കളിയാക്കലുകള്‍ക്കും അനാവശ്യ സാമ്പത്തിക ഉപദേശങ്ങള്‍ക്കും പാത്രമായി. ഒടുവില്‍, ഈ അവസ്ഥയില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിച്ച രാജ് ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിച്ചു.

സംഭാഷണത്തിനിടെ രാജ് രണ്ട് പ്രധാന കാര്യങ്ങള്‍ പങ്കുവെച്ചു. മൂന്ന് വര്‍ഷത്തെ സര്‍വീസിന് ലഭിക്കുന്ന ലോയല്‍റ്റി ബോണസും, സ്ഥിര നിക്ഷേപങ്ങളിലുള്ള 8 ലക്ഷം രൂപയുമായിരുന്നു ആ രണ്ട് ആ കാര്യങ്ങള്‍.

സാമ്പത്തിക ഉപദേഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെയായിരുന്നു. 8 ലക്ഷം രൂപ ലംപ്സം നിക്ഷേപമായി അതേ ഫ്‌ലെക്‌സി-ക്യാപ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുക, ഒപ്പം പ്രതിമാസം 4,900 രൂപയുടെ എസ്.ഐ.പി തുടങ്ങുക. രാഹുല്‍ അതേ ഫണ്ടില്‍ പ്രതിമാസം 7,500 രൂപ നിക്ഷേപിക്കുമ്പോഴാണ് വൈകിയെത്തുന്ന രാജിന്റെ വെറും 4,900 രൂപ എന്നോര്‍ക്കണം. ആ 8 ലക്ഷം രൂപ നിങ്ങളുടെ 'നൈട്രോ ബൂസ്റ്ററാണ്' - റേസിംഗ് കാറുകളിലെ പോലെ എന്നായിരുന്നു സാമ്പത്തിക ഉപദേഷ്ടാവിന്റെ മറുപടി. രാഹുല്‍ തന്റെ ചിട്ടയായ എസ്.ഐ.പികളുമായി മുന്നോട്ട് പോവുകയും ബോണസുകള്‍ ആഡംബര കാറുകള്‍ പോലുള്ളവയ്ക്ക്  ഉപയോഗിക്കുകയും ചെയ്തപ്പോള്‍, രാജ് തന്റെ 'നൈട്രോ ബൂസ്റ്റര്‍' തന്ത്രം പൂര്‍ണ്ണമായി നടപ്പിലാക്കി. ലംപ്സം നിക്ഷേപവും എസ്.ഐ.പിയും അദ്ദേഹത്തിന്റെ നിക്ഷേപങ്ങള്‍ക്ക് ഇരട്ട എഞ്ചിന്റെ കരുത്ത് നല്‍കി.

2025-ല്‍ ഇരുവരുടെയും നിക്ഷേപം ഇങ്ങനെ:

രാജിന്റെ തന്ത്രം: 

ലംപ്സം + എസ്.ഐ.പി

ഒറ്റത്തവണ ലംപ്സം നിക്ഷേപം: 8 ലക്ഷം രൂപ

എസ്.ഐ.പി: 4,900 രൂപ/മാസം 17 വര്‍ഷത്തേക്ക്

ആകെ നിക്ഷേപം: 18 ലക്ഷം രൂപ

2025-ലെ കോര്‍പ്പസ്: 1.57 കോടി രൂപ

വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CAGR): 16.57%

രാഹുലിന്റെ തന്ത്രം:

എസ്.ഐ.പി: 7,500 രൂപ/മാസം 20 വര്‍ഷത്തേക്ക്

ആകെ നിക്ഷേപം: 18 ലക്ഷം രൂപ

2025-ലെ കോര്‍പ്പസ്: 1.15 കോടി രൂപ

വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CAGR): 16.21%

ഇരുവരും അച്ചടക്കമുള്ളവരും സ്ഥിരത പുലര്‍ത്തുന്നവരുമായിരുന്നു. എന്നിട്ടും, രാജിന്റെ 'നൈട്രോ ബൂസ്റ്റര്‍' തന്ത്രം അദ്ദേഹത്തിന്റെ കോര്‍പ്പസിനെ റോക്കറ്റ് പോലെ കുതിച്ചുയരാന്‍ സഹായിച്ചു. 2025 ആയപ്പോഴേക്കും രാഹുലിനെക്കാള്‍ 42 ലക്ഷം രൂപ അധികം രാജിന്റെ കൈവശമായി - അതായത് ഏകദേശം 1.57 കോടി രൂപ!

നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി വായിച്ച് മനസിലാക്കുക

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം