ഐഎംഎഫ് വായ്പ വാങ്ങിക്കൂട്ടിയ രാജ്യങ്ങള്‍ ഏതൊക്കെ? യുദ്ധക്കെടുതിയിലും സാമ്പത്തിക പ്രതിസന്ധിയിലും തകര്‍ന്നു വീഴുന്ന രാജ്യങ്ങള്‍

Published : Oct 19, 2025, 04:02 PM IST
IMF New

Synopsis

സമ്പന്ന രാജ്യങ്ങളാണ് പ്രധാനമായും ഇങ്ങനെ കടം കൊടുക്കുന്നത്. ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ വായ്പ നല്‍കാനുള്ള ശേഷി ഐ.എം.എഫിനുണ്ട്. കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള കര്‍ശനമായ വ്യവസ്ഥകളോടെയാണ് ഐ.എം.എഫ്. വായ്പകള്‍ നല്‍കുക

ന്താരാഷ്ട്ര നാണയനിധിയില്‍ (ഐ.എം.എഫ്.) നിന്ന് ഏറ്റവും കൂടുതല്‍ കടമെടുത്ത രാജ്യങ്ങളുടെ പട്ടികയില്‍ അര്‍ജന്റീന, യുക്രൈന്‍, ഈജിപ്ത് എന്നിവ മുന്നില്‍. 2025-ലെ കണക്കനുസരിച്ച്, ഐ.എം.എഫിന് ലോകരാജ്യങ്ങള്‍ നല്‍കാനുള്ള ആകെ തുകയായ 16,200 കോടി ഡോളറില്‍ (ഏകദേശം 13.5 ലക്ഷം കോടി രൂപ) പകുതിയോളം വായ്പ ഈ മൂന്ന് രാജ്യങ്ങളുടേതാണ്. രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും മറ്റു വഴികളിലൂടെ വായ്പയെടുക്കാന്‍ സാധിക്കാതെ വരികയും ചെയ്യുമ്പോള്‍ സഹായിക്കുന്ന ഏജന്‍സി എന്ന നിലയിലാണ് ഐ.എം.എഫ്. പ്രവര്‍ത്തിക്കുന്നത്. എന്നാല്‍,  കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള കര്‍ശനമായ വ്യവസ്ഥകളോടെയാണ്  ഐ.എം.എഫ്. വായ്പകള്‍ നല്‍കുക.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആഗോള സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനായി 1944-ല്‍ ന്യൂ ഹാംഷെയറില്‍ വെച്ച് നടന്ന ബ്രെട്ടണ്‍ വുഡ്സ് കോണ്‍ഫറന്‍സിലാണ് ഐ.എം.എഫ്. സ്ഥാപിക്കപ്പെട്ടത്. 44 സ്ഥാപകാംഗങ്ങളില്‍ നിന്ന് ഇന്ന് 191 രാജ്യങ്ങളിലേക്ക് സംഘടന വളര്‍ന്നു. നയപരമായ ഉപദേശങ്ങള്‍, ഹ്രസ്വകാല സാമ്പത്തിക സഹായം,  എന്നിവ ഐഎംഎഫ് നല്‍കുന്നു. ഓരോ രാജ്യവും അവരുടെ സമ്പദ്വ്യവസ്ഥയുടെ വലുപ്പമനുസരിച്ച് ക്വാട്ട നല്‍കുന്നു. ഈ ക്വാട്ടയാണ് വായ്പാ പരിധി, വോട്ടിങ് അധികാരം, സംഭാവന എന്നിവ നിശ്ചയിക്കുന്നത്. സമ്പന്ന രാജ്യങ്ങളാണ് പ്രധാനമായും ഇങ്ങനെ കടം കൊടുക്കുന്നത്. ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ വായ്പ നല്‍കാനുള്ള ശേഷി ഐ.എം.എഫിനുണ്ട്. ഏറ്റവും കൂടുതല്‍ കടം എടുത്തരാജ്യങ്ങളിവയാണ്.

1. അര്‍ജന്റീന:

ഐ.എം.എഫിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ധനസഹായം ലഭിച്ച രാജ്യം അര്‍ജന്റീനയാണ്. യുക്രൈന്‍, ഈജിപ്ത്, പാകിസ്ഥാന്‍, ഇക്വഡോര്‍, ഐവറി കോസ്റ്റ്, കെനിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ ആകെ കടത്തേക്കാള്‍ കൂടുതലാണ് അര്‍ജന്റീനയുടെ കടം. കറന്‍സി പ്രതിസന്ധിയും പണപ്പെരുപ്പവും നേരിട്ടതിനെ തുടര്‍ന്ന് 2018-ല്‍ ഐ.എം.എഫ്. ചരിത്രത്തിലെ ഏറ്റവും വലിയ വായ്പയായ 5,700 കോടി ഡോളര്‍ അര്‍ജന്റീനയ്ക്ക് അനുവദിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ 2,000 കോടി ഡോളറിന്റെ മറ്റൊരു രക്ഷാപാക്കേജിനും ഐ.എം.എഫ്. അംഗീകാരം നല്‍കി.

2. യുക്രൈന്‍: കടം 1,400 കോടി ഡോളറിലധികം

2022 ഫെബ്രുവരിയിലെ റഷ്യന്‍ അധിനിവേശത്തോടെ യുക്രൈന്‍ സമ്പദ്വ്യവസ്ഥ തകര്‍ന്നു. അധിനിവേശത്തിന് മുന്‍പുള്ളതിനേക്കാള്‍ ഇരട്ടിയിലധികമാണ് ഇപ്പോള്‍ രാജ്യത്തിന്റെ ബാധ്യത. 2023 മാര്‍ച്ചില്‍, യുക്രൈന്റെ സാമ്പത്തിക സ്ഥിരതയ്ക്കായി 1,550 കോടി ഡോളറിന്റെ ഫണ്ട് ഐ.എം.എഫ്. അംഗീകരിച്ചു.

3. ഈജിപ്ത്

ഉയര്‍ന്ന കടവും ധനക്കമ്മിയും കുറഞ്ഞ വിദേശനാണ്യ കരുതല്‍ ശേഖരവുമാണ് ഈജിപ്തിനെ വീണ്ടും വീണ്ടും വായ്പയെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. 2011-ലെ പ്രക്ഷോഭത്തിന് ശേഷം സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 2016-ല്‍ ഐ.എം.എഫ്. 1,190 കോടി ഡോളറിന്റെ വായ്പ നല്‍കിയിരുന്നു. മാര്‍ച്ചില്‍, ഈജിപ്തിന് 120 കോടി ഡോളര്‍ കൂടി ഐ.എം.എഫ്. അനുവദിച്ചു.

വായ്പാ തുക ചെറുതാണെങ്കിലും, ഒരു രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഐ.എം.എഫ്. കടം ഏറ്റവും കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്:

  • സുരിനാം - 13%
  • സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് - 9.4%
  • അര്‍ജന്റീന - 8.3%
  • ബാര്‍ബഡോസ് - 7.4%
  • ഗാംബിയ - 6.95%

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ