പണിമുടക്ക് ഹര്‍ത്താലായി; ട്രെയിനുകള്‍ തടഞ്ഞു, ജീവനക്കാരെ തടയുന്നു, കെഎസ്ആര്‍ടിസി സര്‍വീസുകളും മുടങ്ങി

By Web TeamFirst Published Jan 8, 2019, 8:21 AM IST
Highlights

സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക്  തുടങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ജനജീവിതത്തെ സാരമായി ബാധിച്ചു.

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി. തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ പണിമുടക്ക്  ജനജീവിതത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍ തടഞ്ഞു, ഇതോടെ പല ട്രെയിനുകളും വൈകിയോടുകയാണ്.ചില ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. പമ്പ സര്‍വീസൊഴികെയുള്ള ഒട്ടുമിക്ക സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.

ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നു, ബസ്സുകൾ മുടങ്ങി

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ട്രെയിന്‍ തടഞ്ഞു. അന്തര്‍സംസ്ഥാന സര്‍വ്വീസുകളും മുടങ്ങി. വേണാട്, രപ്തിസാഗര്‍, ജനശതാബ്ദി എക്സ്പ്രസുകള്‍ തിരുവനന്തപുരത്ത് തടഞ്ഞു. വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയില്‍ തൃപ്പുണിത്തുറയില്‍ തടഞ്ഞു.

എറണാകുളം, വയനാട് തുടങ്ങിയ ഇടങ്ങളില്‍  കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ പൂര്‍ണമായും മുടങ്ങി.  മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വയനാട്ടിലേക്കുള്ള സര്‍വീസുകളും മുടങ്ങി. കോഴിക്കോട് സ്റ്റേഷനില്‍ ചെന്നൈ മെയില്‍ തടഞ്ഞു. കൊച്ചി തുറമുഖത്തും ചേളാരി ഐഒസി പ്ലാന്‍റിലും ജീവനക്കാരെ തടഞ്ഞു. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലും ജീവനക്കാരെ തടഞ്ഞു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സര്‍വീസ് നടത്താനെത്തിയ ഓട്ടോറിക്ഷകളെ സര്‍വീസ് നടത്താന്‍ സമരാനുകൂലികള്‍ അനുവദിച്ചില്ല.

എന്തിനാണ് പണിമുടക്ക്?

തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസവരുമാനം 18,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം 48 മണിക്കൂര്‍ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ബസ്, ഓട്ടോ, ടാക്സി സര്‍വീസുകള്‍ നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്‍റെ ഭാഗമാകും. കെഎസ്ഐആർടിസി തൊഴിലാളികളും പണിമുടക്കുന്നതിനാൽ സർവ്വീസ് നിശ്ചലമാകും. എന്നാൽ ശബരിമലയിലേക്കുള്ള സർവ്വീസുകൾ ഉണ്ടാകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. റെയില്‍വേ ജീവനക്കാരില്‍ ബി എം എസ് ഒഴികെയുള്ള  തൊഴില്‍യൂണിയനുകളും പണിമുടക്കിന് അനുകൂലമാണ്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അക്രമസംഭവങ്ങളിൽ കർശന നടപടിയെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. കടകളും സ്ഥാപനങ്ങളും ബലമായി അടപ്പിക്കുന്നവരെയും, വാഹനങ്ങൾക്ക് നേരെ കല്ലെറിയുന്നവരെയും ഉടൻ അറസ്റ്റ് ചെയ്യാനാണ് നിർദേശം. സ്കൂളുകള്‍ക്കും സർക്കാർ ഓഫീസുകൾക്കും ഇന്നും നാളെയും പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും എത്തുമോയോന്നതിൽ ആശങ്കയുണ്ട്. പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് രണ്ടു ദിവസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും എംഡി ടോമിന്‍ തച്ചങ്കരി യൂണിയനുകളോട് ആവശ്യപ്പെട്ടെങ്കിലും യൂണിനുകള്‍ വിട്ടുുവീഴ്ചയ്ക്ക് തയ്യാറായില്ല. 

അതേസമയം, ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സുരക്ഷ പൊലീസ് നൽകും. കടക‌ൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍, സഹകരണ മേഖലയിലെ ഓഫീസുകളും അസംഘടിത മേഖലയിലെ തൊഴിലാളികളും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കും. വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. പണിമുടക്ക് ദിനം കടകള്‍ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുളള സംഘടനകളുടെ തീരുമാനം. ബിജെപി ഹര്‍ത്താലിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ പണിമുടക്ക് ദിനം സമാനമായ പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ട്.

click me!