ദുരഭിമാനം; മിശ്രവിവാഹം കഴിച്ച മകളെയും ഭര്‍ത്താവിനെയും അച്ഛന്‍ വെട്ടിപരിക്കേല്‍പ്പിച്ചു

By Web TeamFirst Published Sep 19, 2018, 11:13 PM IST
Highlights

ഇരുപത്തെന്നുകാരനായ സന്ദീപിന്‍റെയും മാധവിയുടെയും വിവാഹം ഒരാഴ്ച്ച മുമ്പാണ് കഴിഞ്ഞത്. മാധവിയുടെ കുടുംബത്തിന്‍റെ സമ്മതമില്ലാതെയായിരുന്നു വിവാഹം. അനുനയ ചർച്ചയ്ക്കെന്ന പേരിലാണ് മാധവിയുടെ അച്ഛന്‍ മനോഹർ ആചാര്യ ഇരുവരേയും കാണാൻ എസ് ആര്‍ നഗറിലെത്തിയത്. സന്ദീപിന്‍റെ ബൈക്ക് പാർക്ക് ചെയ്തതിന് തൊട്ടടുത്ത് തന്നെ മനോഹറും ബൈക്ക് പാർക്ക് ചെയ്തു

ഹൈദരാബാദ്: കുടുംബത്തിന്‍റെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്ത നവദമ്പതികളെ ഭാര്യാ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. ഹൈദരാബാദ് എസ് ആര്‍ നഗറില്‍ ബുധനാഴ്ച്ചയാണ് സംഭവം. മിശ്രവിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നില്‍ വച്ച് ദളിത് യുവാവിനെ വടിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഹൈദരാബാദിലെ പുതിയ ദുരിഭിമാന ആക്രമണത്തിന്‍റെ വാര്‍ത്ത പുറത്തുവന്നത്.

ഇരുപത്തെന്നുകാരനായ സന്ദീപിന്‍റെയും മാധവിയുടെയും വിവാഹം ഒരാഴ്ച്ച മുമ്പാണ് കഴിഞ്ഞത്. മാധവിയുടെ കുടുംബത്തിന്‍റെ സമ്മതമില്ലാതെയായിരുന്നു വിവാഹം. അനുനയ ചർച്ചയ്ക്കെന്ന പേരിലാണ് മാധവിയുടെ അച്ഛന്‍ മനോഹർ ആചാര്യ ഇരുവരേയും കാണാൻ എസ് ആര്‍ നഗറിലെത്തിയത്. സന്ദീപിന്‍റെ ബൈക്ക് പാർക്ക് ചെയ്തതിന് തൊട്ടടുത്ത് തന്നെ മനോഹറും ബൈക്ക് പാർക്ക് ചെയ്തു. ബൈക്ക് പാര്‍ക്ക് ചെയ്തയുടന്‍ തന്നെ ഇയാള്‍ കൈയിലിരുന്ന ആയുധമുപയോഗിച്ച് സ്വന്തം മകളെയും മരുമകനെയും വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിന്‍റെ  സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുകയാണ്. 
 
ബൈക്കിലിരുന്ന സന്ദീപിനെയാണ് മനോഹർ ആദ്യം വെട്ടി പരിക്കേൽപ്പിച്ചത്. വെട്ട് കൊണ്ടയുടന്‍ സന്ദീപ് നിലത്ത് വീണു. തുടർന്ന് മനോഹർ മാധവിയെയും വെട്ടുകയായിരുന്നു.  ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ മാധവിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. രക്തസ്രാവത്തിന് പുറമെ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ മനോഹർ ആചാര്യയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. 
 
അഞ്ച് വർഷത്തോളമായി മാധവിയും സന്ദീപും അടുപ്പത്തിലാണ്. ഹൈദരാബാരിലെ പഠനക്കാലത്താണ്  ഇരുവരും പ്രണയത്തിലാകുന്നത്. സന്ദീപിനെ വിവാഹം കഴിക്കണമെന്ന് മാധവി വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉയർന്ന ജാതിക്കാരായ കുടുംബം അതിന് സമ്മതം നൽകിയില്ല. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം.

click me!