
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പാക് അധീന കശ്മീരിലെ മുസാഫര്‍ബാദിലേക്കുള്ള ബസ് സര്‍വീസ് പുഞ്ചില്‍ പുനരാരംഭിച്ചു. കാരവാന്‍ ഇ അമാന്‍ (സമാധാനവാഹനം) ബസ് സര്‍വീസ് തിങ്കളാഴ്ച മുതലാണ് വീണ്ടും സര്‍വീസ് തുടങ്ങിയത്.
ആകെ 13 പേരാണ് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ബസ് സര്‍വീസ് ആദ്യം തുടങ്ങിയപ്പോള്‍ അതിനെ ആശ്രയിച്ചത്. അഞ്ച് പേര്‍ കശ്മീരില്‍ നിന്ന് പാക് അധീന മേഖലയായ മുസാഫര്‍ബാദിലേക്ക് പോയപ്പോള്‍ എട്ട് പേര്‍ അവിടെ നിന്ന് ഇങ്ങോട്ടേക്ക് എത്തി. അതില്‍ ഒരാള്‍ മാത്രമാണ് പുതിയതായി എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതിനാലാണ് ബസ് സര്‍വീസ് നിര്‍ത്തിവെച്ചത്. 2005 ഏപ്രില്‍ ഏഴിനാണ് ഇന്ത്യ-പാക് സര്‍ക്കാരുകള്‍ ചേര്‍ന്ന് അതിര്‍ത്തി കടന്ന് ഓടുന്ന ബസ് സര്‍വീസ് ആരംഭിച്ചത്.
ഇരു ഭാഗത്തും താമസിക്കുന്നവര്‍ക്ക് അവരുടെ ബന്ധുക്കളെ കാണാനും മറ്റുമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ശ്രീനഗറില്‍ നിന്ന് മുസാഫര്‍ബാദിലേക്കും പുഞ്ചില്‍ നിന്ന് റാവല്‍കോട്ടിലേക്കും ആഴ്ചയില്‍ ഒന്നാണ് ബസ് സര്‍വീസ് നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam