2014-ൽ കോൺഗ്രസ്-എൻസിപി സർക്കാരാണ് ന്യൂനപക്ഷ സമുദായത്തിനുള്ള സംവരണം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സർക്കാർ ജോലികൾക്കും ഈ ക്വാട്ട ബാധകമായിരുന്നു.
മുംബൈ: മുസ്ലീം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ ജോലികളിലും 5 ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് റദ്ദാക്കി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര സർക്കാരിന്റെ സാമൂഹിക നീതി വകുപ്പാണ് മുൻ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്ലീം സമുദായത്തിലെ ചില വിഭാഗങ്ങൾക്ക് അനുവദിച്ചിരുന്ന 5 ശതമാനം എസ്.ഇ.ബി.സി (സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗം) സംവരണമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. 2014-ൽ കോൺഗ്രസ്-എൻസിപി സർക്കാരാണ് ന്യൂനപക്ഷ സമുദായത്തിനുള്ള സംവരണം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സർക്കാർ ജോലികൾക്കും ഈ ക്വാട്ട ബാധകമായിരുന്നു.
11.5% ആണ് സംസ്ഥാനത്തെ മുസ്ലീം സമുദായത്തിന്റെ ജനസംഖ്യ. ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മീഷനും (2006) ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മിറ്റിയും (2004) സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് മുസ്ലീം സമുദായത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ വ്യക്തമാക്കിയിരുന്നു. 2009 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഡോ. മെഹ്മൂദൂർ റഹ്മാൻ കമ്മിറ്റി സ്ഥാപിച്ചു. ഈ കമ്മിറ്റി മുസ്ലിം സമുദായത്തിമ് വിദ്യാഭ്യാസത്തിലും ജോലിയിലും മുസ്ലീം സമുദായത്തിന് 8% സംവരണം ശുപാർശ ചെയ്തു.
2014 ൽ, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, അന്നത്തെ കോൺഗ്രസ്-എൻസിപി സർക്കാർ സർക്കാർ നടത്തുന്ന സ്കൂളുകളിലും കോളേജുകളിലും പ്രവേശനത്തിലും മറാത്തകൾക്ക് 16% ഉം മുസ്ലീങ്ങൾക്ക് 5% ഉം സംവരണം നൽകുന്ന ഓർഡിനൻസ് പുറപ്പെടുവിച്ചു. പുതുതായി സൃഷ്ടിച്ച പ്രത്യേക പിന്നോക്ക വിഭാഗമായ എയിൽ ഉൾപ്പെടുത്തി 50 മുസ്ലീം സമുദായങ്ങളിലേക്ക് 5% ക്വാട്ട വ്യാപിപ്പിക്കാനും തീരുമാനിച്ചു.
