
റായ്‍പൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ശക്തി പ്രകടനത്തിനുള്ള തിരക്കിലാണ് ബിജെപിയും കോൺഗ്രസും. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഛത്തീസ് ഘട്ടില്‍ പ്രചാരണത്തിനിറങ്ങും. 2019-ന് മുന്നോടിയായുള്ള സെമിഫൈനലാണ് രണ്ടുപേർക്കും ഈ തെരഞ്ഞെടുപ്പ്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ പ്രഭാവം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കാൻ മോദി എല്ലാ അടവും പുറത്തെടുക്കും. അതേസമയം കോണ്‍ഗ്രസിന്‍റെ യുവത്വത്തിന് മോദിയെ പോരിന് വിളിക്കാൻ ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്താനാകും രാഹുൽ ഗാന്ധിയുടെ ശ്രമം.
മാവോയിസ്റ്റ് സ്വാധീന മേഖലയായ ബസ്തറിലെ ജഗ്‍ദൽപൂരിൽ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടുന്നത്. ഇന്നത്തേത് മോദിയുടെ ആദ്യറാലിയാണ്. രണ്ട് ദിവസം ഛത്തീസ് ഘട്ടില്‍ തങ്ങുന്ന രാഹുൽ, മോദിക്ക് മറുപടി പറയാൻ നാളെ ജഗ്ദൽപൂരിലെത്തും. ഇന്ന് രാഹുലിന്‍റെ പര്യടനം മുഖ്യമന്ത്രി രമണ്‍ സിങ്ങിന്‍റെ മണ്ഡലമായ രാജ്‍നന്ദഗാവിലാണെന്നത് ശ്രദ്ധേയമാണ്. ഇന്ന് മണ്ഡലത്തിൽ തങ്ങുന്ന രാഹുൽ അവിടെ റോഡ് ഷോയും നടത്തും.
അതേസമയം കോണ്‍ഗ്രസ് പ്രചാരണം ഏശില്ലെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി ക്യാമ്പ്. സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധ വികാരം മോദി പ്രഭാവത്താൽ മറികടക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. പ്രധാനമന്ത്രിയുടെ 30-ലധികം റാലികള്‍ അഞ്ച് സംസ്ഥാനങ്ങളിലുമായി നടത്താനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam