
ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആൾദൈവം ബയ്യു മഹാരാജ് ആത്മഹത്യ ചെയ്തത് സഹപ്രവർത്തകയുടെ നിരന്തര ഭീഷണി കാരണമെന്ന് പൊലീസ്. തന്നെ വിവാഹം കഴിക്കണമെന്ന് സഹപ്രവർത്തക ബയ്യു മഹാരാജിനോട് ആവശ്യപ്പെട്ടിരുന്നെന്നും ഇതുസംബന്ധിച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി.
കേസിൽ ബയ്യു മഹാരാജിന്റെ പേഴ്സണൽ സെക്രട്ടറിയായ 25കാരി പാലക് പുരാണിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ വിവാഹാഭ്യർത്ഥന നിരസിക്കുകയാണെങ്കിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സംഭവങ്ങൾ കെട്ടി ചമച്ച് പൊലീസിൽ പരാതി നൽകുമെന്ന് യുവതി ബയ്യുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ വിവാഹാഭ്യർത്ഥനയും ഭീഷണിപ്പെടുത്തലുകളും സഹിക്കാൻ കഴിയാതെയാണ് ബയ്യു ആത്മഹത്യ ചെയ്തതെന്ന് യുവതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
നിരന്തര ഭീഷണികൾ മൂലം മാനസികമായി തളർന്ന ബയ്യുവിന് മാനസിക സമ്മർദങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മരുന്ന് ആണെന്ന് തെറ്റ് ധരിപ്പിച്ച് യുവതി ഡോസ് കൂടിയ മരുന്നുകൾ നൽകുകയായിരുന്നു. യുവതിയും മറ്റ് രണ്ട് സഹായികളും ചേർന്നാണ് ബയ്യുവിന് മരുന്നുകൾ നൽകിയത്. ഇതിനുശേഷം ബയ്യു ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിൽ പാലക്കിനെ കൂടാതെ വിനായക് ദുധേഡ്, ശരദ് ദേശ്മുഖ് എന്നിവരേയും പൊലീസ് പിടികൂടിയിട്ടുണ്ട്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് വിനായകിനേയും ശരദിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. ബയ്യുവും പാലക്കും തമ്മിൽ നടത്തിയ സ്വകാര്യ ചാറ്റ് സന്ദേശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
2018 ജൂൺ 12നാണ് ബയ്യു മഹാരാജ് ഇൻഡോറിലുള്ള തന്റെ വസതിയിൽ സ്വയം വെടിവെച്ച് മരിച്ചത്. നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും വ്യവസായികളും ബയ്യുവിന് അനുയായികളായി ഉണ്ടായിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവും ദേശ്മുഖ് ഉള്‍പ്പെടെ പ്രമുഖര്‍ ബയ്യുവിന്റെ അനുയായികളായിരുന്നു.
ഉദയ് സിങ് ദേശ്മുഖ് എന്നാണ് ബയ്യു മഹാരാജിന്‍റെ യഥാര്‍ത്ഥ പേര്. ഇദ്ദേഹം മുന്‍ മോഡലായിരുന്നു. വേഗതയേറിയ കാറുകള്‍ ഓടിക്കുന്നതിലായിരുന്നു ബയ്യുവിന് പ്രിയം. വിവാഹിതനായ ബയ്യുവിന് ഒരു മകളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam