
താമരശ്ശേരി: റിപ്പബ്ലിക് ദിന റാലിയിൽ താമരയുടെ ചിത്രമുള്ള പ്ലക്കാർഡുകൾ കയ്യിൽ പിടിച്ച് നിൽക്കുന്ന കുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് റിപ്പബ്ലിക് ദിന റാലിയിൽ ബി ജെ പി രാഷ്ട്രീയം കലർത്തിയെന്ന വിമർശനം ശക്തമായത്. എന്നാൽ, ദേശീയപുഷ്പം എന്ന നിലയിൽ താമരയുടെ ചിത്രം ഉപയോഗിച്ചതിൽ തെറ്റില്ലെന്ന വാദവുമായി ബി ജെ പി പ്രവർത്തകർ എതിർപ്രചരണവും നടത്തി.
സംഭവം വിവാദമായതോടെ സാമൂഹ്യക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ താമരശ്ശേരി തേറ്റാമ്പുറം അങ്കണവാടിയിലെത്തി തെളിവെടുപ്പ് നടത്തി. ഇതിനിടെയാണ് ബി ജെ പി-സി പി എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഉദ്യോഗസ്ഥരോട് പരാതി പറയാനെത്തിയ സി പി എം പ്രവര്‍ത്തകരെ ബി ജെ പി പ്രവര്‍ത്തകർ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ആയുധവുമായെത്തിയ ബി ജെ പി പ്രവർത്തകരെ നാട്ടുകാർ ചേർന്ന് തടഞ്ഞു.
എന്നാൽ തങ്ങൾക്ക് റാലിയുമായി ബന്ധമില്ലെന്ന് അങ്കണവാടി ജീവനക്കാർ പറഞ്ഞു. പതാക ഉയർത്തലിന് ശേഷം പരിപാടികൾ അവസാനിപ്പിച്ചിരുന്നെന്നും റാലി നടന്നപ്പോൾ തങ്ങൾ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ജീവനക്കാർ വിശദീകരിച്ചു.
ബി ജെ പി സ്വാധീനമേഖലയിൽ പാർട്ടി അനുഭാവികളായ രക്ഷിതാക്കൾ പ്ലക്കാർഡുകൾ തയ്യാറാക്കി റാലിയിൽ ഉപയോഗിക്കുകയായിരുന്നെന്ന് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam