വായുസമ്മര്‍ദ്ദം നിയന്ത്രിച്ചില്ല: വിമാനത്തിലെ യാത്രക്കാര്‍ക്ക് രക്തസ്രവം

By Web TeamFirst Published Sep 20, 2018, 11:20 AM IST
Highlights

166 യാത്രക്കാരില്‍ മുപ്പത് പേര്‍ക്കാണ് ചെവിയിലൂടേയും മൂക്കിലൂടേയും രക്തസ്രവം ഉണ്ടായത്.ഇതേ തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈയില്‍ തിരിച്ചറിക്കി. 

ജയ്പുര്‍: വായു സമ്മര്‍ദ്ദം നിയന്ത്രിക്കാതെ പറന്നതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നും ജയ്പുറിലേക്ക് പോയ വിമാനത്തിലെ യാത്രാക്കാര്‍ക്ക് രക്തസ്രവവും ശാരീരികാസ്വസ്ഥ്യവും ഉണ്ടായത് ഭീതി പടര്‍ത്തി.  വിമാനത്തിലുണ്ടായിരുന്ന 166 യാത്രക്കാരില്‍ മുപ്പത് പേര്‍ക്കാണ് ചെവിയിലൂടേയും മൂക്കിലൂടേയും രക്തസ്രവം ഉണ്ടായത്.ഇതേ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചറിക്കി. 

രാവിലെ മുംബൈയില്‍ നിന്നും ജയ്പുറിലേക്ക് പുറപ്പെട്ട 9 ഡെബ്ള്യു 697 വിമാനത്തിലാണ് സംഭവം. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് വിമാനത്തിലെ വായു സമ്മര്‍ദ്ദം നിയന്ത്രിക്കാതിരുന്നതാണ് അപകടകരമായ സ്ഥിതിയുണ്ടാക്കിയത്. വിമാനജീവനക്കാര്‍ ഉടനെ ഓക്സിജന്‍ മാസ്കുകള്‍ യാത്രക്കാര്‍ക്ക് നല്‍കിയാണ് സ്ഥിതി നിയന്ത്രിച്ചത്. രക്തസ്രവത്തിനൊപ്പം പലര്‍ക്കും ശക്തമായ തലവേദന അനുഭവപ്പെട്ടതായും സൂചനയുണ്ട്.  

മുംബൈയയില്‍ വിമാനം തിരിച്ചിറക്കിയ ഉടന്‍ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കി. ആരുടേയും സ്ഥിതി ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം. കൃത്യവിലോപം കാണിച്ച ജീവനക്കാരെ ജോലിയില്‍ നിന്നും മാറ്റിയതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ജെറ്റ് എയര്‍വേയ്സ് മറ്റൊരു വിമാനത്തില്‍ മുഴുവന്‍ യാത്രക്കാരേയും ജയ്പുറിലെത്തിക്കും എന്നറിയിച്ചു. 
 

click me!