
ഇടുക്കി: ഇടുക്കി ഡാമിന് മുകളിൽ ഫോട്ടോയെടുത്തത് വിലക്കിയ പൊലീസുകാരന് യുവതിയുടെ മർദ്ദനം. ഡാം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ ശരത് ചന്ദ്ര ബാബുവിനാണ് മർദ്ദനമേറ്റത്. പൊലീസുകാരന്‍റെ പരാതിയിൽ ഇടുക്കി സിഐ കേസെടുക്കാതെ പ്രതികളെ വിട്ടയച്ചതും വിവാദമായി.
ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. സ്കോർപ്പിയോ കാറിലെത്തിയ ഒരു സംഘം വണ്ടി നിർത്തി ഡാമിന്‍റെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഡാമിന് മുകളിൽ വണ്ടി നിർത്തുന്നതിനും ഫോട്ടൊയെടുക്കുന്നതിനും കർശനവിലക്കുണ്ട്. ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ ഇവരുടെ മൊബൈലുകൾ പിടിച്ചുവാങ്ങി . അപ്പോഴാണ് വണ്ടിയിലുണ്ടായിരുന്ന സ്ത്രീകൾ ഇറങ്ങിവന്ന് പൊലീസുകാരെ അസഭ്യം പറഞ്ഞതും ആക്രമിച്ചതും.
കാറിലുണ്ടായിരുന്നവരെ പൊലീസുകാർ ഇടുക്കി സ്റ്റേഷനിലെത്തിച്ചു. ശരത് ചന്ദ്രൻ പരാതി നൽകിയെങ്കിലും ഇടുക്കി എസ്ഐ സിബിച്ചൻ കേസെടുത്തില്ല. പേരുകൾ പോലും വാങ്ങിവക്കാതെ എല്ലാവരെയും വിട്ടയച്ചു. ഇതോടെയാണ് ശരത് ചന്ദ്രൻ എസ്പിക്ക് നേരിട്ട് പരാതി നൽകിയത്. പ്രതികൾക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയെന്നും സിഐക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശരത് ചന്ദ്രൻ ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam