
തിരുവനന്തപുരം: പ്രതിസന്ധികൾക്കിടയിലും തുടർച്ചയായി മൂന്നാം ദിവസവും കെ എസ് ആർ ടി സിയുടെ വരുമാനം 7 കോടി രൂപ കടന്നു. 388 സര്‍വ്വീസുകളാണ് ഇന്ന് മുടങ്ങിയത്. ജോലി നഷ്ടപ്പെട്ട താത്ക്കാലിക കണ്ടക്ടർമാരുടെ ലോങ്ങ് മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിച്ചു. നീതി കിട്ടിയില്ലെങ്കിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 3861 താത്കാലിക കണ്ടക്ടര്‍മാരെ കെ എസ് ആർ ടി സി പരിച്ചുവിട്ടത്. സര്‍വ്വീസുകള്‍ പുനക്രമീകരിച്ചതും അവധിക്കാലമെത്തിയതും തുണയായി. തുടർച്ചയായ മൂന്നാം ദിവസവും കെ എസ് ആർ ടി സി വരുമാനം 7 കോടി രൂപ കടന്നു. ഇന്നലെ 7,52,22,211 രൂപയായിരുന്നു വരുമാനം. കഴിഞ്ഞ ഞായറാഴ്ചയെ അപേക്ഷിച്ച് 1 കോടിയോളം രൂപയുടെ വര്‍ദ്ധനയാണിത്.
ജോലി നഷ്ടപ്പെട്ട കണ്ടക്ടർമാർ വ്യാഴാഴ്ച ആലപ്പുഴയിൽ നിന്ന് ആരംഭിച്ച ലോങ്ങ് മാർച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ സമാപിച്ചു താൽക്കാലിക കണ്ടക്ടർ മാരായി ഇത്രയും വർഷവും തുച്ഛ വേതനത്തിന് തുടരേണ്ടി വന്നതിന്‍റെ ഉത്തരവാദിത്തം സർക്കാരിനും കെഎസ്ആർടിസിക്കും ആണെന്ന് ഇവർ ആരോപിച്ചു. ജോലി തിരികെ കിട്ടിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് ഇവരുടെ നിലപാട്.
അതേസമയം, പി എസ് സി ലിസ്റ്റിൽ നിന്നും നിയമനം ലഭിച്ച 1248 കണ്ടക്ടർമാരുടെ പരിശീലനം അത് ഡിപ്പോകളില്‍ പുരോഗമിക്കുകയാണ്. ഇവരെ ബസ്സുകളില്‍ നിയോഗിക്കുന്നതോടെ സര്‍വ്വീസുകള്‍ മുടങ്ങുന്ന പ്രതിസന്ധിക്ക് അയവുണ്ടാകുമെന്നാണ് കെ എസ് ആര്‍ ടി സിയുടെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam