ഇതുവരെ പ്രയോഗിച്ചത് പഴയ ആയുധ ശേഖരമാണെന്നും വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങളാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു.
ടെഹ്റാൻ: യുഎസ് സഹായത്തോടെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നൽകുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. ഇതുവരെ പ്രയോഗിച്ചത് പഴയ ആയുധ ശേഖരമാണെന്നും വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങളാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു.
മുഴുവൻ സമയ യുദ്ധത്തിന് സാധ്യത
ഇസ്രയേൽ-ഇറാൻ യുദ്ധം മുറുകുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ കൊട്ടാരം ആക്രമണത്തിൽ തകർന്നു. മിനാബിൽ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 57 കുട്ടികൾ കൊല്ലപ്പെട്ടു. മരണസംഖ്യ വർധിച്ചേക്കുമെന്നാണ് സൂചന. അമേരിക്കൻ സഖ്യ രാഷ്ട്രങ്ങളിലെ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തി. ആദ്യം ഇസ്രയേലിലും പിന്നീട് പിന്നീട് ഗൾഫ് മേഖലയിലെ യുഎഇ, ഖത്തർ, കുവൈറ്റ്, ബഹറൈൻ സൗദി തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടത്തിയത് അബുദാബിയിൽ മിസൈൽ ആക്രമണത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിൽ ഇറാൻ അനുകൂലികളായ രണ്ട് പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇറാൻ സൈന്യം അറിയിച്ചു. ഇരു പക്ഷവും യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ വ്യോമഗതാഗതം പൂർണമായും തടസപ്പെട്ടു.


