
ദില്ലി: ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) യില്‍ നിന്നും 2016 ല്‍ കാണാതായ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയുടെ തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് ക്ലോഷർ റിപ്പോർട്ട് അംഗീകരിച്ചത് ദില്ലി റൗസ് അവന്യൂ കോടതിയാണ്. സിബിഐക്ക് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജ്യോതി മഹേശ്വരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തെളിവ് ലഭിക്കുകയാണെങ്കില്‍ അന്വേഷണം പുനരാരംഭിക്കാനുള്ള അനുമതിയും കോടതി സിബിഐക്ക് നല്‍കിയിട്ടുണ്ട്.
ജെഎന്‍യുവില്‍ എംഎസ്‌സി വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിനെ കാണാതാവുന്നത് 2016 ലാണ്. സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികൾ നജീബിന്‍റെ തിരോധാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഇത്ര വര്‍ഷമായിട്ടും ഒരു തുമ്പും ലഭിച്ചിട്ടില്ല. 2016 ഒക്ടോബറില്‍ ഒരു തിരഞ്ഞെടുപ്പ് സമയത്ത് എബിവിപി പ്രവര്‍ത്തകരുമായി നജീബ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായും തുടര്‍ന്ന് രാത്രി ഹോസ്റ്റല്‍ മുറിയിലെത്തിയ ഇവര്‍ നജീബിനെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് നജീബ് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഹോസ്റ്റലില്‍ തിരിച്ചെത്തിയ നജീബ് മാതാവിനെ വിളിച്ച് ഉടന്‍ യൂണിവേഴ്സിറ്റിയിലേക്ക് എത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിറ്റേദിവസം മുതല്‍ നജീബിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ക്യാമ്പസിലുള്‍പ്പെടെ നടന്നിരുന്നു. നിലവില്‍ 2025ലും നജീബിന്‍റെ തിരോധാനത്തില്‍ വ്യക്തതയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam