
ബംഗളൂരു: പശു സംരക്ഷണത്തിന്‍റെ പേരില്‍ കൊലപാതകങ്ങളും അക്രമങ്ങളും രാജ്യത്ത് വര്‍ധിക്കുന്നതിനിടെ പശുക്കളെ തീയിലൂടെ നടത്തുന്ന ആചാരം വിവാദമാകുന്നു. മകരസംക്രാന്തിയോട് അനുബന്ധിച്ച് കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടക്കുന്ന കിച്ചു ഹായിസുവുഡു എന്ന ആചാരം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
കൂട്ടിയിട്ട തീയിലൂടെ പശുക്കളെ അണിയിച്ചൊരുക്കി ഓടിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇത്തരമൊരു ആചാരത്തെപ്പറ്റി കൂടുതല്‍ പേര്‍ അറിഞ്ഞത്. മകരസംക്രാന്തിയുടെ ഭാഗമായി പരമ്പരാഗതമായി നടത്തുന്ന ആചാരമാണ് ഇത്.
ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവുമൊക്കെയുണ്ടാകുന്നതിനാണ് ഈ ആചാരം നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. പശുക്കള്‍ക്കൊപ്പം ചില ആളുകളും തീയിലൂടെ ഓടുന്നുണ്ട്.
വേഗത്തില്‍ പായുന്നതിനിടെയിലും പശുക്കളുടെ മേല്‍ തീ പടരുന്നത് വ്യക്തമാണ്. മകരസംക്രാന്തി ദിനത്തില്‍ സന്ധ്യയോടെയാണ് ഈ ആചാരം നടത്തുന്നത്. ആവശ്യത്തിന് ഭക്ഷണമെല്ലാം നല്‍കിയ ശേഷം തീയിലൂടെ ഓടിക്കും. ഇതിന് ശേഷം മേയാന്‍ വിടുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam