
കോഴിക്കോട്: പികെ ശശി പണം കൊടുത്ത് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പരാമര്‍ശം. മൂന്ന് തവണ നേരിട്ട് അപമര്യാദയായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. മണ്ണാര്‍ക്കാട്ട് നടന്ന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വനിതാ വളണ്ടിയര്‍മാരുടെ ചുമതലയായിരുന്നു പരാതിക്കാരിയായി ഡിവൈഎഫ്ഐ നേതാവിനുണ്ടായിരുന്നത്.
ഒരുക്കങ്ങളുടെ ഭാഗമായി ഏരിയകമ്മറ്റി ഓഫിസലെത്തിയപ്പോള്‍ പികെ ശശി ഒരു കെട്ട് പണം നല്‍കി വഴങ്ങാന്‍ ആവശ്യപ്പെട്ടു എന്ന് യുവതി പരാതിയില്‍ പറയുന്നു. പണം സ്വികരിക്കാതെ പ്രതിഷേധിച്ചപ്പോള്‍ റെഡ് വളണ്ടിയര്‍സിന് വസ്ത്രം വാങ്ങാനുള്ള പണമാണ് നല്‍കിയതെന്നായിരുന്നു ശശിയുടെ വിശദീകരണം. അന്ന് തന്നെ ഏരിയാ സെക്രട്ടറിയെ പരാതി അറിയിച്ചു.
പിന്നീട് റെഡ് വളണ്ടിയിര്‍ മാര്‍ച്ചിന് മുന്നോടിയായി സഖാവിന്റെ മുഖലക്ഷണം തനിക്ക് മനസിലായെന്നും ടെന്‍ഷനുണ്ടെന്നും ശശി പരിഹസിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതിന് ശേഷമാണ് മണ്ണാര്‍ക്കാട്ടെ ഓഫീസില്‍ വച്ച് കടന്നു പിടിച്ചത്. പരാതിയിലെ പ്രധാനപ്പെട്ട ഭാഗമാണിത്. ഈ സംഭവങ്ങളൊക്കെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെയും അപ്പപ്പോള്‍ തന്നെ അറിയിച്ചെങ്കിലും അവരൊന്നും പിന്തുണച്ചില്ല. പിന്നീട് ശശി പല തവണ ഫോണിലേക്ക് വിളിക്കുകയും വഴങ്ങാന്‍ പേരിപ്പിച്ച് സന്ദേശങ്ങളയക്കുകയും ചെയ്തു. സഹകരിച്ചാല്‍ മെച്ചമുണ്ടാകുമെന്ന് പറഞ്ഞെന്നും പരാതിയിലുണ്ട്.
ഫോണ്‍ രേഖകളും പരാതിക്കൊപ്പം നല്‍കിയ സാഹചര്യത്തില്‍ മറ്റു തെളിവുകളാവശ്യമില്ലെന്നാണ് സംസ്ഥാനനേതാക്കളുടെ തീരുമാനം. പ്രധാന നേതാക്കളെല്ലാം അവഗണിച്ചിട്ടും ഒരു സിപിഎം ജില്ലാ കമ്മറ്റി അംഗം നല്‍കിയ പിന്തുണയോടെയാണ് യുവതി പരാതി നേതൃത്വത്തിനയച്ചത്. പരാതി ഉയര്‍ന്നതോടെ ഡിവൈഎഫ്ഐ നേതാവ് ഇടനിലക്കാരനായി വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ചതായും യുവതി പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam