തിരുവനന്തപുരം ആറ്റുകാലിൽ 27 കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കും തെളിവുകൾ ലഭിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത അതുലിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് അറിയിച്ചു. ആരതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27 കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അതുലിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച് പൊലീസ്. രാവിലെ കസ്റ്റഡിയിലെടുത്ത അതുലിനെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്താൻ തീരുമാനിച്ചത്. ഗാർഹിക പീഡന വകുപ്പ് ചുമത്താനുള്ള തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. അതുലിനെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ആരതിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വർക്കല സ്വദേശി ആരതി ആറ്റുകാലിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ചത്. ഭർത്താവ് അതുൽ മർദ്ദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി ജീവനൊടുക്കിയത്. അതുലിന്റെ പീഡനം കാരണമാണ് ആരതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. അതുൽ മർദ്ദിച്ചതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഒന്നരവർഷം മുമ്പാണ് വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത്. ആറ് മാസം മുമ്പാണ് ഇവര്‍ ആറ്റുകാലിലെ വാടക വീട്ടിലേക്ക് മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ പലകാരങ്ങൾ പറഞ്ഞ് അതുൽ ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പറയുന്നു.
അതുലിനെതിരെ ആരതിയുടെ കുടുംബം
ആരതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം കാരണമെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒന്നരവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആറ് മാസം മുമ്പാണ് ആറ്റുകാലിലെ വാടകവീട്ടിലേക്ക് മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ പലകാരണങ്ങൾ പറഞ്ഞ് അതുൽ, ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പറയുന്നു. ആരതിയുടെ അമ്പത് പവൻ സ്വർണം പണയംവെച്ചു. പണത്തിന്റെ പേരിലും സ്വർണത്തിന്റെ പേരിലും ഉപദ്രവിച്ചിരുന്നെന്നും അതുലിന് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നെന്നും ആരതിയുടെ ബന്ധുക്കൾ പറയുന്നു. അതുലിന്റെ മർദനത്തിൽ മുറിവേറ്റതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് ആരതി അയച്ച് നൽകിയിരുന്നു. ഇന്നലെ വഴക്കുണ്ടായതിന് പിന്നാലെ ആരതി മുറിയിൽ കയറി വാതിലടച്ചു. ആരതി ആത്മഹത്യ ചെയ്തെന്ന് മനസിലാക്കിയ അതുൽ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് വാതിൽ തുറന്നത്. മരണത്തിന് മുമ്പ് ആരതി അമ്മയെ വിളിച്ചിരുന്നു. ആത്മഹത്യക്കുറിപ്പുകളും ഡയറിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആരതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ നിരവധി പാടുകളും കണ്ടെത്തി. അതുലിനെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

