
ചെന്നൈ: തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിനെതിരെ സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുമായ സീമാന്‍. രജനീകാന്തിനെ തലൈവര്‍ എന്നു അഭിസംബോധന ചെയ്യുന്നതിനെതിരെയാണ് സീമാന്‍ രംഗത്തെത്തിയിരിക്കുന്നത്. താരത്തെ നേതാവെന്നു വിളിക്കുന്നവരെ ഒരിക്കലും പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ലെന്നും അത്തരക്കാരെ കൊന്നുകളയുകയാണ് വേണ്ടതെന്നും സീമാൻ പറഞ്ഞു. സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
'സിനിമയിൽ അഭിനയിക്കുന്നവർ നടന്മാരാണ് അല്ലാതെ നേതാവല്ല. രജനീകാന്ത് നേതാവാണെങ്കിൽ പ്രഭാകരന്‍, കാമരാജ്, ജീവാനന്ദം, സിങ്കാരവേലന്‍, രത്മണി ശ്രീനിവാസന്‍ ഇവരൊക്കെ ആരാണ്? ഇവർ സാമൂഹ്യവിരുദ്ധരോ?അതോ നക്‌സലുകളോ ദേശവിരുദ്ധരോ ആണോ?യഥാർത്ഥ നേതാക്കന്മാർ ആരാണെന്ന് അറിയാത്തവരാണ് വെള്ളിത്തിരയിലെ അഭിനേതാക്കൾക്ക് പിന്നാലെ പോകുന്നത്'- സീമാന്‍ പറഞ്ഞു.
താരങ്ങളും രജനീകാന്തിനെ തലൈവർ എന്ന് അഭിസംബോധന ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. പൊതുവേദിയിലും അഭിമുഖങ്ങളിലുമെല്ലാം അദ്ദേഹത്തെ അങ്ങനെയാണ് എല്ലാവരും പറയുന്നത്. തിരശ്ശീലയിലെ അഭിനയം കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കാൻ സാധിക്കുന്നവർക്ക് ഒരു നല്ല നേതാവാൻ കഴിയണമെന്നില്ല. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരും അവർക്കുവേണ്ടി ജീവത്യാഗം ചെയ്യുന്നവരുമാണ് യഥാർത്ഥ നേതാക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് പിന്നാലെയും സീമാൻ നേരത്തെ രംഗത്തെത്തിയിരുന്നു. രജനീകാന്തിന് രാഷ്ട്രീയത്തിൽ പ്രവേശിപ്പിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. രജനീകാന്തിന് പുറമേ വിജയ്, അജിത്ത് എന്നിവരും സീമാന്റെ വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam