
ഭുബനേശ്വര്‍: ഒഡിഷയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത 227 കര്‍ഷകരില്‍ ഒരാള്‍ പോലും കടബാധ്യതയുടെ പേരിലല്ല ആത്മഹത്യ ചെയ്തതെന്ന് കൃഷിമന്ത്രി പ്രദീപ് മഹ്‌റാത്തി. നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'2013-14 മുതല്‍ 2017-18 വരെ മരിച്ചത് 227 കര്‍ഷകരാണ്. കടബാധ്യതയല്ല അവരില്‍ ആരെയും ഈ തീരുമാനത്തിലേക്കെത്തിച്ചത്'- എഴുതിയറിയിച്ച മറുപടിയില്‍ മന്ത്രി പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളുള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ടാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വിള നഷ്ടമായതിനെ തുടര്‍ന്നാണ് ബാലസോറില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്നും കഴിഞ്ഞ വര്‍ഷം ബര്‍ഗാറില്‍ മരിച്ച ബൃന്ദ സാഹു എന്ന കര്‍ഷകന്റെ കേസിലും കടബാധ്യതയുടെ പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ല, ഇതില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം മറുപടി നല്‍കി.
ബര്‍ഗാറിലെ കര്‍ഷകന്‍ ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് കഴിഞ്ഞ വര്‍ഷം പ്രദീപ് മഹ്‌റാത്തി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദം കര്‍ഷകന്റെ ഭാര്യ തന്നെ അന്ന് തള്ളിപ്പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ 17നാണ് ഒഡീഷയിലെ അവസാനത്തെ കർഷക ആത്മഹത്യ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam