അലോക് വർമ്മ രാജിവെച്ചു; പിന്നാലെ സിബിഐയിൽ വീണ്ടും കൂട്ടസ്ഥലമാറ്റം

By Web TeamFirst Published Jan 11, 2019, 10:32 PM IST
Highlights

സിബിഐ മുൻ ഡയറക്ടർ അലോക് വർമ്മ കേന്ദ്ര സർവ്വീസിൽ നിന്ന് രാജി വച്ചതിന് പിന്നാലെ സിബിഐയിൽ വീണ്ടും കൂട്ടസ്ഥലമാറ്റം. അലോക് വർമ്മയുടെ നടപടികൾ മരവിപ്പിച്ച ഇടക്കാല ഡയറക്ട‍ർ നാഗേശ്വർ റാവു, വൈകിട്ട് നിരവധി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

ദില്ലി: സിബിഐ മുൻ ഡയറക്ടർ അലോക് വർമ്മ കേന്ദ്ര സർവ്വീസിൽ നിന്ന് രാജി വച്ചതിന് പിന്നാലെ സിബിഐയിൽ വീണ്ടും കൂട്ടസ്ഥലമാറ്റം. സിബിഐയുടെ വിശ്വാസ്യത തകർക്കുന്ന നടപടികൾ ചെറുക്കാൻ ശ്രമിച്ചു എന്ന പ്രതികരണത്തോടെയാണ് അലോക് വർമ്മയുടെ രാജി. സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹർജി ദില്ലി ഹൈക്കോടതി തള്ളി. അലോക് വർമ്മയുടെ നടപടികൾ മരവിപ്പിച്ച ഇടക്കാല ഡയറക്ട‍ർ നാഗേശ്വർ റാവു, വൈകിട്ട് നിരവധി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. 

അസ്താനയുടെ കേസ് അന്വേഷണവും ഇതോടെ അലോക് വർമ്മ നിശ്ചയിച്ച ഉദ്യോഗസ്ഥരിൽ നിന്ന് മാറ്റി. ചെന്നൈ സോൺ ജോയിൻറ് ഡയറ്കർ ഉൾപ്പടെ ആറ് ജോയിൻറ് ഡയറക്ടറർമാരെ വൈകിട്ട് മാറ്റി. സിബിഐ വക്താവ് സ്ഥാനത്ത് നിന്ന് അഭിഷേക് ദയാലിനെ മാറ്റി നിതിൻ വകൻങ്കറിനെ നിയമിച്ചു.

ഡയറകട്ർ ഫയർസർവ്വീസസ് ആയി നിയമിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് അലോക് വർമ്മ തള്ളി. തന്നെ മാറ്റിയ രീതി സിബിഐയുടെ വരുംകാല പ്രവർത്തനങ്ങളിലും സ്വാധീനം ചെലുത്തുമെന്ന് വിരമിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് നല്കിയ കത്തിൽ അലോക് വർമ്മ പറയുന്നു. തന്നോട് ശത്രുതയുള്ള ഒരു ഉദ്യോഗസ്ഥൻറെ പരാതി പരിഗണിച്ചാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. തൻറെ ഭാഗം കേൾക്കാതെയാണ് പ്രധാനമന്ത്രി ഉൾപ്പെട്ട ഉന്നത സമിതി സിബിഐ ഡയറകട്ർ സ്ഥാനത്തു നിന്ന് മാറ്റിയത്. അറുപത് വയസ് രണ്ടായിരത്തി പതിനേഴിൽ പൂർത്തിയായ താൻ ഫയർ സർവ്വീസ് ഡയറക്ടറാകുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അലോക് വർമ്മ രാജിവച്ചത്. 

സിബിഐയെ ബാഹ്യസമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിച്ചു എന്ന് അലോക് വർമ്മ ഒരു മാധ്യമത്തോട് പറഞ്ഞു. കൈക്കൂലി കേസ് റദ്ദാക്കണമെന്ന ആവശ്യം ദില്ലി ഹൈക്കോടതി തള്ളിയതോടെ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന സിബിഐയിൽ തിരിച്ചെത്താനുള്ള സാധ്യത മങ്ങി. പത്താഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചു. ഇന്നലെ ഏഴുമണിക്ക് ഉന്നത സമിതി യോഗം അവസാനിച്ച് രണ്ടു മണിക്കൂറിനുള്ളിൽ എം നാഗേശ്വര റാവു ഇടക്കാല ഡയറക്ടറായി ചുമതലയേറ്റിരുന്നു. അലോക് വർമ്മ രണ്ടു ദിവസത്തിൽ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും നാഗേശ്വറാവു റദ്ദാക്കി. 

click me!