
ലക്നൗ: ഹനുമാന്റെ സമുദായത്തെച്ചൊല്ലി ഉത്തര്‍പ്രദേശില്‍ വിവാദം പുകയുന്നു. ഹനുമാൻ ജാട്ട് സമുദായക്കാരനാണെന്ന് ബിജെപി മന്ത്രി ചൗധരി ലക്ഷ്മൺ നാരായൺ പറഞ്ഞതാണ് വിവാദത്തില്‍ ഒടുവിലത്തേത്. എല്ലാ പ്രശ്നങ്ങളിലും എടുത്തുചാടുന്ന ജാട്ടുകളെ പോലെയാണ് ഹനുമാനെന്നും മന്ത്രി പ്രസ്താവനയില്‍ വിശദമാക്കുന്നു.
ഹനുമാൻ മുസ്ളീം ആണെന്ന് ഇന്നലെ യുപിയിലെ ബിജെപി എം എൽ എ ബുക്കല്‍ നവാബ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ലക്ഷ്മണ്‍ നാരായണ്ന്റെ പരാമര്‍ശം. റഹ്‌മാൻ, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ടെന്നും ഈ പേരുകളെല്ലാം ഉരുത്തിരിഞ്ഞത് ഹനുമാനില്‍ നിന്നാണെന്നുമായിരുന്നു ബുക്കല്‍ നവാബ് മാധ്യമങ്ങളോട് പറഞ്ഞത്. ഉത്തര്‍പ്രദേശ് നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗം കൂടിയാണ് ബുക്കല്‍ നവാബ്.
നേരത്തെ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോള്‍ ഹനുമാന്‍ ദളിത് വിഭാഗക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായെങ്കിലും പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഹനുമാന്റെ ജാതി പറയുന്നവര്‍ മറ്റു ദൈവങ്ങളുടെ ജാതി കൂടി വെളിപ്പെടുത്താന്‍ തയ്യാറാവണമെന്ന് എസ് പി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam