നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത് പഴയ നോട്ട് മാറ്റി പുതിയ നോട്ട് തരാമെന്ന് വിശ്വസിപ്പിച്ചാണ് സ്റ്റേജ് ഗായികയായ ശിഖ രാഘവ് (27) ഉദ്യോഗസ്ഥനിൽനിന്ന് പണം തട്ടിയെടുത്തത്. 2016ലാണ് സംഭവം.
ദില്ലി: വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 60 ലക്ഷം തട്ടിയ കേസിൽ ഹരിയാന സ്വദേശിയായ ഗായിക അറസ്റ്റിൽ. നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത് പഴയ നോട്ട് മാറ്റി പുതിയ നോട്ട് തരാമെന്ന് വിശ്വസിപ്പിച്ചാണ് സ്റ്റേജ് ഗായികയായ ശിഖ രാഘവ് (27) ഉദ്യോഗസ്ഥനിൽനിന്ന് പണം തട്ടിയെടുത്തത്. 2016ലാണ് സംഭവം.
ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കുന്നതിനായി ശിഖ പോകാറുണ്ട്. 2016ൽ നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത് ദില്ലിയിലെ രാംലീല എന്ന് സ്ഥലത്തെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശിഖയും കൂട്ടുകാരൻ പവനും. അന്നാണ് പരാതിക്കാരനായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ ശിഖ പരിചയപ്പെടുന്നത്. പരിപാടിയുടെ സംഘാടകനായിരുന്ന ഉദ്യോഗസ്ഥന്‍റെ വിശ്വാസം നേടിയാണ് ശിഖ തട്ടിപ്പ് നടത്തിയത്.
തങ്ങൾക്ക് പഴയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ ലഭിക്കുമെന്ന് ഉദ്യോഗസ്ഥനെയും കുടുംബത്തെയും പറഞ്ഞ് വിശ്വസിപ്പിച്ച് ഇരുവരും ചേർന്ന് 60 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥനിൽനിന്ന് തട്ടിയെടുത്തത്. പണവുമായി കടന്ന് കളഞ്ഞ ഇരുവരേയും പിന്നീട് ഉദ്യോഗസ്ഥൻ കണ്ടിട്ടില്ല. ഇരുവരേയും ബന്ധപ്പെടാനും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
സംഭവത്തെക്കുറിച്ച് രൂപ് നഗർ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥൻ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പവനെ പൊലീസ് പിടികൂടിയെങ്കിലും ശിഖ ഒളിവിലായിരുന്നു. എന്നാൽ, ഏറെ താമസിക്കാതെ ശിഖയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ ഇരുവരുടേയും പക്കൽനിന്നും പണം കണ്ടെത്താനായിട്ടില്ലെന്ന് ഡിസിപി നൂപുർ പറഞ്ഞു.