കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍; കെ കെ രമയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Feb 1, 2019, 8:33 AM IST
Highlights

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടിപി കെ കുഞ്ഞനന്തന് ചട്ടങ്ങൾ മറികടന്ന് പരോൾ അനുവദിച്ചു എന്നുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കെ കെ രമയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തന് ചട്ടങ്ങൾ മറികടന്ന് പരോൾ അനുവദിച്ചു എന്നുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരനെ ഭാര്യ കെ കെ രമയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

ചികിത്സയുടെ പേരിൽ പരോൾ വാങ്ങി കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണ് എന്നാണ് കെ കെ രമയുടെ ഹര്‍ജി. അസുഖത്തിന്‍റെ പേരിൽ പി കെ കുഞ്ഞനന്തനെ അനധികൃതമായി സർക്കാർ പരോൾ അനുവദിച്ചു എന്നാണ് രേഖാമൂലം രമ കോടതിയെ ബോധിപ്പിച്ചത്. ഹർജി നേരത്തെ പരിഗണിച്ച കോടതി അസുഖം ഉണ്ടെങ്കിൽ പരോളല്ല ഉപാധി എന്നും സർക്കാർ ചികിത്സ നൽകുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 

Also Read: 'കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ ചികില്‍സ നല്‍കണം'; തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി

കേസിൽ ജയിൽ സൂപ്രണ്ടിനെ മറുപടിയോട് കൂടിയ വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ തന്നെ ശിക്ഷ മരവിപ്പിക്കണമെന്ന് ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് പി കെ കുഞ്ഞനന്തനും മറ്റൊരു ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്.

Also Read: ശിക്ഷ റദ്ദാക്കണമെന്ന കുഞ്ഞനന്തന്‍റെ ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

കൊലക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ കുഞ്ഞനന്തന് പിണറായി സർക്കാരിന്‍റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി 196 ദിവസമാണ് പരോൾ നൽകിയത്. സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

കണ്ണൂർ പാനൂർ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിൽവാസക്കാലത്ത് നടന്ന കണ്ട് സിപിഎം ഏരിയാ സമ്മേളനങ്ങളിലും ജില്ലാ കമ്മിറ്റിയിൽ നിലനിർത്തി. ജയിൽവാസക്കാലത്ത് കുഞ്ഞനന്തൻ പരോളിലിറങ്ങിയാണ് ഏരിയാ സമ്മേളനത്തിൽ പങ്കെടുത്തത്. ഇതിനെതിരെയാണ് കെ കെ രമ ഹൈക്കോടതിയെ സമീപിച്ചത്. 

click me!