
കൊല്‍ക്കത്ത: വിമാന ടിക്കറ്റ് എടുത്ത് എയര്‍പോര്‍ട്ടിനകത്തെ യാത്രക്കാരുടെ വിലപിടിപ്പുളള വസ്തുക്കള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ ഞായറാഴ്ചയാണ് സജിത് ഹുസൈന്‍(45) പിടിയിലായത്. ഏറ്റവും വില കുറഞ്ഞ ടിക്കറ്റ് എടുത്ത് ടെര്‍മിനലിനുളളില്‍ പ്രവേശിച്ചതിന് ശേഷം യാത്രക്കാരുടെ പേഴ്സ്, സ്വര്‍ണ്ണ കമ്മല്‍, സ്വര്‍ണ്ണ മാല, 3500 രൂപ എന്നിവയാണ് പ്രതി മോഷ്ടിച്ചത്. എയര്‍പോര്‍ട്ടിനകത്തെ സുരക്ഷ പരിശോധനയ്ക്ക് മുമ്പായിരുന്നു സജിത് മോഷണം നടത്തിയത്. യാത്രക്കാരുടെ പരാതിയില്‍ പൊലീസ് അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു. സിസിടിവി പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഇയാള്‍ സ്ഥിരം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് മോഷണം നടത്തിവരുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പട്ന എയര്‍പോര്‍ട്ടില്‍ നിന്നും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പേഴ്സ് നഷ്ടപ്പെട്ടതായി ഒരു യുവതി കൊല്‍ക്കത്ത എയര്‍പോര്‍ട്ടിലെ ഓഫീസില്‍ പരാതി പറഞ്ഞത്. ഉടന്‍ ഉദ്യോഗസ്ഥര്‍ സിസിടിവി പരിശോധിച്ചു. ദ്യശ്യങ്ങളില്‍ പരാതികാരിയായ യുവതിയുടെ പുറകില്‍ ഇയാള്‍ ക്യൂവില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ക്യൂവില്‍ നിന്ന് മാറി മറ്റൊരു സ്ഥലത്തു നിന്ന് ഇയാള്‍ ഒഴിഞ്ഞ പേഴ്സ് ഉപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് ഇയാള്‍ വാഷ് റൂമില്‍ നിന്നും വേറെ ഷര്‍ട്ട് ധരിച്ച് ഇറങ്ങുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്നാണ് സജിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam