യുഎഇയുടെ 700 കോടിയുടെ സഹായം സ്വീകരിക്കാന്‍ നിയമതടസ്സം ?

By Web TeamFirst Published Aug 21, 2018, 8:06 PM IST
Highlights

നിലവില്‍ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് നയമില്ല. വിദേശ ഏജന്‍സികളുടെ സഹായം സ്വീകരിക്കാറുള്ളത് വായ്പയായി മാത്രമാണെന്നും കേന്ദ്ര വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഇതുവരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല.

ദില്ലി: പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ അടക്കമുള്ള വിദേശ സഹായങ്ങള്‍ സ്വീകരിക്കാന്‍ നിയമതടസ്സമെന്ന് സൂചന. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം പറയുന്നത്. നിലവില്‍ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് നയമില്ല. വിദേശ ഏജന്‍സികളുടെ സഹായം സ്വീകരിക്കാറുള്ളത് വായ്പയായി മാത്രമാണെന്നും കേന്ദ്ര വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഇതുവരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല.

ഉത്തരഖണ്ഡ് ദുരന്തത്തില്‍ അമേരിക്കന്‍ സഹായം ഇന്ത്യ തള്ളിയിരുന്നു. സുനാമിക്കു ശേഷമവും ഇന്ത്യ വിദേശസഹായം സ്വീകരിച്ചിട്ടില്ല. വിദേശ സഹായം സ്വീകരിക്കാന്‍ കഴിയില്ലെന്ന നയം കൊണ്ടു വന്നത് മന്‍മോഹന്‍സിംഗ് ആണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു

കേരളത്തിലെ പ്രളയദുരന്തത്തിന്700 കോടി രൂപയുടെ സഹായമാണ് യുഎഇ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് യുഎഇ ഭരണാധികാരികളില്‍ നിന്നും ഉറപ്പ് കിട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭ യോഗത്തിന് ശേഷം വ്യക്തമാക്കുകയായിരുന്നു. 

യുഎഇ ഗവണ്‍മെന്റ് നമ്മുടെ വിഷമത്തിലും സഹായത്തിലും സഹായിക്കാന്‍ തയ്യാറായിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയുടെ അടുത്ത് അബുദാബി ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യന്‍ രാജകുമാരന്‍ സംസാരിച്ചിട്ടുണ്ട്. ഇന്നലെയാണ് ഇദ്ദേഹം പ്രധാനമന്ത്രിയുമായി സംസാരിച്ചത്. യുഎഇയുടെ സഹായമായി അവര്‍ നിശ്ചയിച്ചിരിക്കുന്നത് 700 കോടി രൂപയാണെന്നും പിണറായി പറഞ്ഞിരുന്നു. 

click me!