പ്രളയാനന്തര സഹായം വൈകുന്നത് നിയമസഭ ചര്‍ച്ച ചെയ്യും. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ചര്‍ച്ച.
തിരുവനന്തപുരം: പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി. പ്രളയാനന്തര സഹായം വൈകുന്നത് നിയമസഭ ചര്‍ച്ച ചെയ്യും. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. മഹാപ്രളയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
പ്രതിപക്ഷം നല്‍കിയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വി ഡി സതീശനാണ് നോട്ടീസ് നല്‍കിയത്. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ചര്‍ച്ച. പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
'പ്രളയത്തെ നേരിട്ടത് നമ്മള്‍ എല്ലാവരും ഒന്നിച്ചാണ്. തുടര്‍ പ്രവർത്തനങ്ങളും അങ്ങനെയാണ്. അതിനാണ് പ്രത്യേകമായി ഒരു തവണ നമ്മള്‍ പ്രത്യേകമായി സഭാസമ്മേളനം ചേർന്നത്. ഒരിക്കല്‍ കൂടി ഇതുവരെയുള്ള പ്രവർത്തനങ്ങള്‍ അവലോകനം നടത്തുന്നത് നല്ലതാണ്. അടിയന്തരപ്രമേയം ചർച്ച ചെയ്യാം'- മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
അതേസമയം, ശബരിമല പ്രശ്നത്തിൽ യുഡിഎഫിന്‍റെ മൂന്ന് യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹം നിയമസഭാ കവാടത്തില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് സ്പീക്കറും അറിയിച്ചു.