പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സിബിഎസ്ഇ വെബ്സൈറ്റിൽ തകരാർ സംഭവിച്ചതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി. ഇതിനിടെ, വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായും വൻ സുരക്ഷാ വീഴ്ചയുണ്ടായെന്നും ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു.
ദില്ലി: വിദ്യാർത്ഥികളെ വീണ്ടും വലച്ച് സിബിഎസ്ഇ. പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സൈറ്റിൽ തകരാർ. ഇതോടെ സിബിഎസ്ഇയുടെ വാക്ക് പാഴായി. വെബ്സൈറ്റ് ഇതുവരെ പ്രവർത്തനക്ഷമമായില്ല. നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ പിഴവുകളിൽ പാർലമെൻററി സമിതി ഇന്നും മൊഴി രേഖപ്പെടുത്തും. സിബിഎസ്ഇയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായെന്നും ആരോപണമുയർന്നു. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ഇൻ്റർനെറ്റിൽ സുലഭമാണെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റുകൾ രംഗത്തെത്തി. ഒഎസ്എം പോർട്ടലുമായി ബന്ധപ്പെട്ടാണ് ചോർച്ച കണ്ടെത്തിയത്. ഡാറ്റാ ബേസ് ആർക്കും ആക്സസ് ചെയ്യാവുന്ന നിലയിലാണെന്ന് എത്തിക്കൽ ഹാക്കർമാർ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണയവുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇന്ന് മുതൽ നൽകാമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനുള്ള വെബ്സൈറ്റ് സജ്ജീകരിച്ചതായും സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കിക്കൊണ്ട് കുറ്റമറ്റ രീതിയിൽ വെബ്സൈറ്റ് പ്രവർത്തിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചത്. സൈബർ സുരക്ഷാ വിദഗ്ധരും, സർക്കാരിൽനിന്നും ഐഐടിയിൽനിന്നുമുള്ള വിദഗ്ധരും ഇതിനായി സജീവമായി പ്രയത്നിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു.
