
മുംബൈ: വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി. നിയമസഭ തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയ ഭൂമിയിൽ ബി ജെ പിക്ക് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ഗഡ്കരിയുടെ പരാമർശം. പൂനെ ജില്ലാ അര്‍ബന്‍ കോ -ഓപ്പറേറ്റീവ് ബാങ്ക് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിജയത്തിന് നിരവധി അവകാശികളുണ്ടാകും എന്നാൽ പരാജയം അനാഥമാണ്. വിജയിക്കുമ്പോൾ അതിന്റെ അംഗീകാരം സ്വന്തമാക്കാൻ
പലരും മത്സരമായിരിക്കും. എന്നാൽ പരാജയം ഉണ്ടാകുമ്പോൾ എല്ലാവരും പരസ്പരം പഴിചാരുകയാണ് ചെയ്യുന്നത്'- ഗഡ്കരി പറഞ്ഞു. പരാജയം നേരിടുമ്പോൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് വരെ നേതൃത്വത്തിന് സംഘടനയോടുള്ള വിശ്വാസം തെളിയിക്കാനാകില്ലെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
'രാഷ്ട്രീയത്തിൽ, സംസ്ഥാന-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്ന സ്ഥാനാർത്ഥികൾ അവർക്ക് പാർട്ടിയിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് പരാതിപ്പെടാൻ തുടങ്ങി. നിങ്ങൾക്ക് പരാജയം നേരിട്ടിട്ടുണ്ടെങ്കിൽ അതിന് കാരണം നിങ്ങൾക്കും പാർട്ടിക്കും ജനങ്ങളുടെ വിശ്വാസം നേടാൻ സാധിക്കാത്തതിനാലാണെന്ന് തോൽവി നേരിട്ട ഒരു സ്ഥാനാർത്ഥിയോട് ഒരിക്കൽ ഞാൻ പറഞ്ഞതാണ്'-ഗഡ്കരി ഓർമ്മപ്പെടുത്തി.
രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷം പാർട്ടിയിൽ ചില നേതാക്കളുടെ വായിൽ തുണി തിരുകി കയറ്റണമെന്ന് നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ബി ജെ പിയിലെ ചില നേതാക്കൾ സംസാരം കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും രാഷ്ട്രീയക്കാർ പൊതുവെ വാചകമടി കുറയ്ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാർ മാധ്യമങ്ങളുമായി വളരെക്കുറച്ച് ആശയവിനിമയം മാത്രമേ നടത്താവൂ. ബി ജെ പിയിൽ അത് ഇത്തിരി കൂടുതലാണെന്നും ഗഡ്കരി പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam