
ലക്നൗ: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം നടക്കാനുള്ള ലോക്സഭ തെരഞ്ഞെടുപ്പും മുന്നില്‍ നില്‍ക്കേ ബിജെപിക്ക് മുന്നറിയിപ്പുമായി എന്‍ഡിഎ സഖ്യകക്ഷി. സുഹല്‍ദേവ് ഭാരതീയ സമാജ്‍വാദി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭറാണ് ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കുന്നത്.
പിന്നോക്ക വിഭാഗങ്ങളുടെ സംവരണ കാര്യത്തില്‍ ബിജെപി കൃത്യമായ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തോല്‍വിയേറ്റ് വാങ്ങേണ്ടി വരുമെന്ന് ഓം പ്രകാശ് പറയുന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം അനുവദിക്കുക, അല്ലെങ്കില്‍ തോക്കാന്‍ തയാറാവുക എന്ന് എന്‍ഡിഎ സഖ്യ കക്ഷി നേതാവ് വ്യക്തമാക്കി.
പിന്നോക്ക വിഭാഗങ്ങളോടുള്ള ബിജെപി നിലപാടില്‍ മുമ്പും ഓം പ്രകാശ് വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പാവപ്പെട്ടവര്‍ നിങ്ങള്‍ നല്‍കുന്ന പണം വാങ്ങും, ചിക്കന്‍ കഴിക്കും, എന്നാല്‍ അവരുടെ സമൂഹത്തിനായി ഒന്നും ചെയ്തില്ലെങ്കില്‍ വോട്ട് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗോരഖ്പൂരിലും ഫുല്‍പൂരിലുമൊക്കെയുണ്ടായ തിരിച്ചടി മന്ത്രി ഓര്‍മിപ്പിക്കുയും ചെയ്തു. നേരത്തെ, സമാജ്‍വാദി സെക്കുലര്‍ മോര്‍ച്ച നേതാവ് ശിവപാല്‍ യാദവിന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിച്ചതിലും ഓം പ്രകാശ് തൃപ്തനായിരുന്നില്ല.
താന്‍ 2017 മാര്‍ച്ച് മുതല്‍ സര്‍ക്കാര്‍ ബംഗ്ലാവ് ആവശ്യപ്പെടുന്നു. തനിക്ക് അത് അനുവദിക്കുന്നതില്‍ അവര്‍ എന്തിനാണ് ഭയപ്പെടുന്നതെന്ന് തനിക്കറിയില്ലെന്നാണ് അന്ന് മന്ത്രി പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി മായാവതി ഒഴിഞ്ഞ ബംഗ്ലാവാണ് ശിവപാല്‍ യാദവിന് യോഗി സര്‍ക്കാര്‍ അനുവദിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam