
ദില്ലി: റഫാല്‍ യുദ്ധവിമാനത്തിന്‍റെ വിലയേ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് സുപ്രീംകോടതി. വിമാനത്തിന്‍റെ വില സംമ്പന്ധിച്ച വിവരങ്ങള്‍ കോടതി തീരുമാനിച്ചാൽ മാത്രം ചർച്ച ചെയ്താൽ മതിയെന്നും ഗൊഗോയ് കൂട്ടിച്ചേർത്തു. അതേസമയം, റഫാല്‍ ഇടപാടില്‍ ജുഡീഷ്യല്‍ പരിശോധന ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഇടപാടു വിലയിരുത്തേണ്ടത് വിദഗ്ധരാണെന്നും കോടതി അല്ലെന്നുമായിരുന്നു ഐജിയുടെ വാദം.
എന്നാല്‍ വായുസേനയിൽ നിന്ന് നേരിട്ട് വാദം കേൾക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വായുസേനാ ഉദ്യോഗസ്ഥൻ ഇപ്പോൾ തന്നെ ഹാജരാകണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള ആളെയല്ല, വായുസേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് കാണെണ്ടതെന്ന് കോടതി വ്യക്തമാക്കി.
ടെൻഡർ ചട്ടങ്ങൾ ലംഘിച്ച സര്‍ക്കാര്‍ നിയമമന്ത്രാലയത്തിൻറെ മുന്നറിയിപ്പ് അവഗണിച്ചു. പ്രധാനമന്ത്രി റഫാൽ കരാറിൽ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു. ഇന്ത്യൻ വ്യോമസേന പോലും തീരുമാനം എടുത്തുകഴിഞ്ഞ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കേണ്ടകാര്യങ്ങള്‍ എന്തുകൊണ്ടാണ് പരസ്യപ്പെടുത്താതിരിക്കുന്നതെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്‍റെ ചോദ്യം. എന്നാല്‍ രഹസ്യ ധാരണ രഹസ്യമായിരിക്കണമെന്നും അത് കോടതിയിൽ ഹാജരാക്കുന്നത് എങ്ങനെയെന്നായിരുന്നു എജിയുടെ മറുവാദം.
പ്രതിരോധ കരാറുകളുടെ രഹസ്യസ്വഭാവം നിലനിർത്തുമ്പോൾ തന്നെ വില വിവരങ്ങൾ വെളിപ്പെടുത്താറുണ്ടെന്ന് അരുൺ ഷൂരി വാദിച്ചു. ഇതിന് മുന്പ് പല കരാറുകളിലും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രതിരോധ സാമഗ്രികൾ ഒരിക്കലും പരസ്യപ്പെടുത്തില്ല എന്ന കീഴ്വഴക്കമുണ്ടോയെന്ന് സുപ്രിംകോടതി ചോദിച്ചു. റഫാലിന്റെ പഴയ കരാറിലെയും പുതിയ കരാറിലെയും വിമാനങ്ങൾ തമ്മിൽ മാറ്റമുണ്ടോയെന്നും കോടതി അന്വേഷിച്ചു. രണ്ട് ചോദ്യത്തിനും ഇല്ലെന്നായിരുന്നു അറ്റോർണി ജനറലിന്‍റെ മറുപടി. തുടര്‍ന്ന് വിമാനങ്ങളിലെ ഉപകരങ്ങളിൽ മാറ്റമുണ്ടോയെന്ന് കോടതി ആവർത്തിച്ചു. ചെറിയ മാറ്റമുണ്ടാകുമെന്നായിരുന്നു അറ്റോർണിന്‍റെ മറുപടി.
വിമാന വിലയ്ക്കൊപ്പം ആയുധങ്ങളുടെ വിലയും എജി കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയോടുള്ള ബഹുമാനം കാരണമാണ് വില പൂർണ്ണമായും അറിയിച്ചതെന്നും ഐജി പറഞ്ഞു. ശത്രുക്കൾക്ക് ഈ വിവരം കിട്ടുന്നത് ദേശസുരക്ഷയെ ബാധിക്കുമെന്നും എജി പറഞ്ഞു. റഫാല്‍ കരാറിനെ കുറിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കോടതി പരിശോധിച്ച് വരികയാണ്. എന്നാല്‍ ചില കരാറുകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടിവരുമെന്ന് അറ്റോർണി ജനറൽ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇതുവരെ ഇതില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. കേസിൽ കോടതി വാദം കേൾക്കുന്നത് തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam