
ദില്ലി: റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് രാവിലെ നിർണായക വിധി പറയുക.
അഭിഭാഷകരായ എംഎൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ , മുൻ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരാണ് റഫാൽ ഇടപാടിൽ അന്വഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഫ്രഞ്ച് കമ്പനിയായ ഡാസോയിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിലും ഓഫ്സൈറ്റ് പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസിനെ ഉൾപ്പെടുത്തിയതിലും അഴിമതിയുണ്ടെന്നാണ് ആരോപണം.
സുപ്രീം കോടതി ആവശ്യപ്രകാരം റഫാൽ ഇടപാടിലെ നടപടിക്രമങ്ങളും വിലവിവരങ്ങളും കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ നൽകിയിരുന്നു. ഡസോയുമായുള്ള കരാറിന് ഫ്രഞ്ച് സർക്കാരിന്റെ നിയമപരമായ ഗ്യാരന്റിയില്ലെന്ന് വാദത്തിനിടെ സമ്മതിച്ച കേന്ദ്രസർക്കാർ റിലയൻസിനെ പങ്കാളിയാക്കിയതിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കിയിരുന്നു. പാർലമെന്റിൽ പോലും വയ്ക്കാത്ത വിലവിവരം പുറത്ത് വിടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
റഫാൽ വിമാനത്തെക്കുറിച്ച് വിശദീകരിക്കാൻ എയർവൈസ് മാർഷൽ വി.ആർ ചൗധരി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കോടതിയിലെത്തി. ഇന്ത്യൻ പങ്കാളിയെ സംബന്ധിച്ച മാനദണ്ഡങ്ങൾ മാറ്റിയത് എന്തുകൊണ്ട് , ഇന്ത്യൻ പങ്കാളി വിമാന നിർമ്മാണത്തിൽ പരാജയപ്പെട്ടാൽ രാജ്യതാത്പര്യം എങ്ങനെ സംരക്ഷിക്കപ്പെടും തുടങ്ങിയ ചോദ്യങ്ങൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ച് വാദത്തിനിടെ ഉന്നയിച്ചിരുന്നു.
റഫാൽ ഇടപാടിൽ അന്വേഷണം പ്രഖ്യാപിച്ചാൽ അത് മോദി സർക്കാരിന് കനത്ത തിരിച്ചടിയാകും. അതോടൊപ്പം രാഹുൽ ഗാന്ധിയുടെ നിലപാടുകൾക്ക് അംഗീകാരമാകുകയും പ്രതിപക്ഷം ഇത് ലോക്സഭ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിനെതിരെ ശക്തമായ ആയുധമാക്കപ്പെടുകയും ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam