എംജെ അക്ബറിനെതിരായ ലൈംഗിക പരാതികള്‍ പാർലമെന്‍റ് എത്തിക്സ് കമ്മിറ്റി പരിശോധിച്ചേക്കും

By Web TeamFirst Published Nov 4, 2018, 12:54 AM IST
Highlights

പരസ്പര സമ്മതത്തോടെയുള്ള ബന്ധം പല്ലവിയുമായി ഉണ്ടായിരുന്നു എന്നാണ് അക്ബർ പ്രതികരിച്ചത്. കുടുംബത്തിൽ ഇത് വിഷയമായപ്പോൾ ബന്ധം അവസാനിപ്പിച്ചു എന്നും അക്ബർ പറയുന്നു. എന്നാൽ അക്ബർ കള്ളം പറയുകയാണെന്ന് മാധ്യമപ്രവർത്തക പല്ലവി ഗൊഗോയി മറുപടി നല്കി.

ദില്ലി: മുൻ വിദേശകാര്യസഹമന്ത്രി എംജെ അകബറിനെതിരായ ലൈംഗിക പരാതികൾ പാർലമെന്‍റ് എത്തിക്സ് കമ്മിറ്റി പരിശോധിച്ചേക്കും. പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന എംജെ അക്ബറിൻറെ വിശദീകരണം പച്ചക്കള്ളമെന്ന് മാധ്യമപ്രവർത്തക പല്ലവി ഗൊഗോയി വിശദീകരിച്ചു. ജയ്പൂരിലെ ഒരു ഹോട്ടലിൽ എംജെ അക്ബർ ബലാൽസംഗം ചെയ്തു എന്നാണ് അമേരിക്കയിൽ മാധ്യമപ്രവർത്തകയായ പല്ലവി ഗൊഗോയി ഇന്നലെ ആരോപിച്ചത്. പല്ലവിയും അകബറുമായി അടുത്ത ബന്ധമായിരുന്നെന്നും വീട്ടിൽ പലപ്പോഴും വരാറുണ്ടായിരുന്നെന്നും അകബറിൻറെ ഭാര്യ മല്ലിക ജോസഫ് വിശദീകരണക്കുറിപ്പിറക്കി. 

പരസ്പര സമ്മതത്തോടെയുള്ള ബന്ധം പല്ലവിയുമായി ഉണ്ടായിരുന്നു എന്നാണ് അക്ബർ പ്രതികരിച്ചത്. കുടുംബത്തിൽ ഇത് വിഷയമായപ്പോൾ ബന്ധം അവസാനിപ്പിച്ചു എന്നും അക്ബർ പറയുന്നു. എന്നാൽ അക്ബർ കള്ളം പറയുകയാണെന്ന് മാധ്യമപ്രവർത്തക പല്ലവി ഗൊഗോയി മറുപടി നല്കി. നിർബന്ധിച്ചും അധികാരമുപയോഗിച്ചും വഴങ്ങാൻ നിർബന്ധിക്കുന്നത് എങ്ങനെ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാകുമെന്ന് പല്ലവി ചോദിച്ചു. മുൻ പ്രസ്താവനയിൽ ഉറച്ചു നില്ക്കുന്നെന്നും പല്ലവി വ്യക്തമാക്കി. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് എംജെ അക്ബർ. 

രാജ്യസഭാ അംഗത്വവും അക്ബർ രാജിവയ്ക്കണം എന്ന ആവശ്യം ശക്തമാക്കാനാണ് മാധ്യമപ്രവർത്തകരുടെ തീരുമാനം. രാജ്യസഭാ എത്തിക്സ് കമ്മിറ്റിയിലെ ചില അംഗങ്ങളുമായി മാധ്യമപ്രവർത്തകർ സംസാരിച്ചു. പരാതി അംഗങ്ങൾ എഴുതി നല്കാനാണ് നീക്കം. അധാർമ്മികമായി പെരുമാറിയെന്ന് കണ്ടെത്തിയാൽ അംഗത്തിനെതിരെ നടപടി ശുപാർശ ചെയ്യാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമുണ്ട്. പാർലമെൻറിൻറെ ശീതകാല സമ്മേളനത്തിൽ അക്ബറിനെതിരായ പരാതികൾ ബിജെപിക്കെതിരെ പ്രതിപക്ഷം ആയുധമാക്കാനാണ് സാധ്യത.

click me!