രാകേഷ് അസ്താന ഉൾപ്പെടെ നാല് ഉദ്യോ​ഗസ്ഥരെ സിബിഐയിൽ നിന്ന് മാറ്റി

By Web TeamFirst Published Jan 18, 2019, 9:04 AM IST
Highlights

രാകേഷ് അസ്താന വ്യോമയാന സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറലാകും. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് സുപ്രീംകോടതി പുനഃസ്ഥാപിച്ച അലോക് വര്‍മ്മയെ മാറ്റിയതിന് പിന്നാലെയാണ് സ്പെഷ്യൽ ഡയറക്ടര്‍ രാകേഷ് അസ്താന ഉൾപ്പടെ നാല് ഉദ്യോഗസ്ഥരെ കൂടി മാറ്റാനുള്ള തീരുമാനം. 

ദില്ലി: സ്പെഷൽ ഡയറക്ടര്‍ രാകേഷ് അസ്താന ഉൾപ്പടെ നാല് ഉദ്യോഗസ്ഥരെ കൂടി സിബിഐയിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ഇവരുടെ കാലാവധി വെട്ടിക്കുറച്ചുകൊണ്ട് കാബിനറ്റ് സെലക്ഷൻ സമിതി ഉത്തരവിറക്കിയിരുന്നു. രാകേഷ് അസ്താന വ്യോമയാന സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറലാകും. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് സുപ്രീംകോടതി പുനഃസ്ഥാപിച്ച അലോക് വര്‍മ്മയെ മാറ്റിയതിന് പിന്നാലെയാണ് സ്പെഷ്യൽ ഡയറക്ടര്‍ രാകേഷ് അസ്താന ഉൾപ്പടെ നാല് ഉദ്യോഗസ്ഥരെ കൂടി മാറ്റാനുള്ള തീരുമാനം. 

രാകേഷ് അസ്താനക്ക് പുറമെ, ജോ. ഡയറക്ടര്‍ അരുണ്‍ കുമാര‍് ശര്‍മ്മ, ഡി.ഐ.ജി.മനീഷ് കുമാര്‍ സിൻഹ, എസ്.പി. ജയന്ത് നായിക് എന്നിവരെയും  മാറ്റി. രാകേഷ് അസ്താന ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യുരിറ്റി വിഭാഗത്തിന്‍റെ തലവനാകും. മുൻ ഡയറക്ടര്‍ അലോക് വര്‍മ്മയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാകേഷ് അസ്താനയെയും കേന്ദ്ര സര്‍ക്കാര്‍ ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. അതിനെതിരെ രാകേഷ് അസ്താന നൽകിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. അസ്താനക്കെതിരെയുള്ള പരാതിയിൽ അന്വേഷണം പൂര്‍ത്തിയാക്കാനും സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. അതിനെയാണ് രാകേഷ് അസ്താനയെ സിബിഐയിൽ നിന്ന് മാറ്റിയുള്ള കാബിനറ്റ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. 

സിബിഐ സ്പെഷൽ ഡയറക്ടർ സ്ഥാനം നഷ്ടമായെങ്കിലും മറ്റൊരു പ്രധാന ചുമതലയിലേക്ക് എത്താൻ രാകേഷ് അസ്താനക്ക് സാധിച്ചു. നരേന്ദ്രമോദി, അമിത്ഷാ ഉൾപ്പടെയുള്ള നേതാക്കളുടെ അടുപ്പക്കാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ കൂടിയാണ് രാകേഷ് അസ്താന. അസ്താന നൽകിയ പരാതിയിലാണ് മുൻ ഡയറക്ടര്‍ അലോക് വര്‍മ്മക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷണം നടത്തിയത്. ആ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സെലക്ഷൻ സമിതി അലോക് വര്‍മ്മയെ പുറത്താക്കിയത്. ഏകപക്ഷീയ തീരുമാനം എന്ന പ്രതിപക്ഷ ആരോപണത്തിന്‍റെ മുനയൊടിക്കുക എന്ന ലക്ഷ്യം കൂടി രാകേഷ് അസ്താനയെ മാറ്റാനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ

click me!