
മുംബൈ: സ്കൂൾ ബസ്സിൽ ഗിയർ ലിവറിന് പകരം 'മുളവടി' പിടിപ്പിച്ച് വാഹനമോടിച്ച ഡ്രൈവറെ മുംബൈയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ രാജ്കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പൊട്ടിപ്പോയ ഗിയർലിവർ മാറ്റാൻ സമയം കിട്ടാത്തതിനാലാണ് മുളവടി പകരം ഉപയോഗിച്ചതെന്നാണ് രാജ്കുമാർ പൊലീസിന് നൽകിയ വിശദീകരണം.
കഴിഞ്ഞ ദിവസം സ്കൂള്‍ ബസ്സ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. എന്നാൽ ഇടിച്ചതിന് ശേഷം ബസ് നിർത്താതെ പോയി. കാർ ഉടമ ബസ്സിനെ പിന്തുടർന്ന് പിടി കൂടിയപ്പോഴാണ് ഗിയർ ലിവറിന് പകരം മുളവടി പിടിപ്പിച്ചിരിക്കുന്നത് കണ്ടത്. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതിന് ശേഷം കാർ ഉടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി രാജ്കുമാറിനെ അറസ്റ്റ് ചെയ്തു.
മൂന്ന് ദിവസം ഈ മുളവടി ഗിയർ ലിവറാക്കിയാണ് രാജ്കുമാർ സ്കൂൾ ബസോടിച്ചിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ബസ്സിലുണ്ടായിരുന്ന കുട്ടികളെല്ലാ സുരക്ഷിതരാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 5 മുതൽ ഈ വിധമാണ് രാജ്കുമാർ വാഹനമോടിച്ചതെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് സ്കൂൾ അധികൃതരും കുട്ടികളുടെ മാതാപിതാക്കളും. സംഭവത്തെ തുടർന്ന് എല്ലാ സ്കൂൾ ബസ്സുകളെക്കുറിച്ചും ഡ്രൈവർമാരെക്കുറിച്ചും അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam