
മുസാഫര്‍നഗര്‍: യുപിയിലെ മുസാഫര്‍നഗറില്‍ ഒരു ക്ഷേത്രമുണ്ട്... അവിടെ പൂജകള്‍ നടക്കുന്നില്ല, പ്രതിഷ്ഠ പോലുമില്ല. പക്ഷേ, കഴിഞ്ഞ 26 വര്‍ഷമായി പ്രദേശത്തെ മുസ്‍ലിമുകള്‍ ആ ക്ഷേത്രത്തെ സംരക്ഷിക്കുന്നു. പാലായനം ചെയ്ത് തങ്ങളുടെ ഹിന്ദു സഹോദരന്മാര്‍ എന്നെങ്കിലും എത്തി ആ ക്ഷേത്രത്തെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്‍ വെടിപ്പുള്ളതാക്കി കാത്തിരിക്കുന്നു.
1970കളിലാണ് മുസാഫര്‍നഗറിലെ ക്ഷേത്രം പണികഴിപ്പിച്ചത്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് മൂലമുണ്ടായ പ്രശ്നം രാജ്യത്തെ നടുക്കിയപ്പോള്‍ മുസാഫര്‍നഗറിലെ ലാഥേവാലേയിലുള്ള ഹിന്ദു കുടുംബങ്ങള്‍ പ്രദേശത്ത് നിന്ന് പാലായനം ചെയ്തു. അവിടെയുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠയും അവര്‍ കൊണ്ട് പോയി.
അതിന് ശേഷം ഇപ്പോള്‍ 26 വര്‍ഷങ്ങളായി, ഇന്നും പഴയ പ്രൗഢിയോടെ ആ ക്ഷേത്രം അവിടെ നില്‍പ്പുണ്ട്. എല്ലാ ദിവസവും ക്ഷേത്രം വൃത്തിയാക്കും. ദീപാവലിയോട് അനുബന്ധിച്ച് ക്ഷേത്രം വെെറ്റ് വാഷ് ചെയ്ത് വൃത്തിയാക്കും. തെരുവില്‍ അലയുന്ന മൃഗങ്ങള്‍ ഒന്നും കയറാതെ ശുചിയായി സംരക്ഷിക്കും.
ഇതെല്ലാം ചെയ്യുന്നത് പ്രദേശത്ത് താമസിക്കുന്ന മുസ്‍ലിമുകളാണ്. അറുപതുകാരനായ മെഹ്റ്ബാന്‍ അലി ഇന്നും പഴയ കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ട്. 26 വര്‍ഷം മുമ്പ് തന്‍റെ അടുത്ത സുഹൃത്തായ ജിതേന്തര്‍ കുമാറിനോട് ഇവിടെ നിന്ന് പോകരുതെന്ന് കരഞ്ഞ് പറഞ്ഞതാണ്.
പക്ഷേ, മറ്റ് കുടുംബങ്ങളുടെ കൂടെ ജിതേന്തറും പോയി. ഒരിക്കല്‍ തിരിച്ചെത്താമെന്ന് അവര്‍ നല്‍കിയ വാക്കിന്‍റെ പുറത്താണ് ഇന്നും ആ ക്ഷേത്രം സംരക്ഷിച്ച് പോരുന്നതെന്ന് മെഹ്റ്ബാന്‍ പറയുന്നു. ഏകദേശം 35 മുസ്‍ലിം കുടംബങ്ങളാണ് പ്രദേശത്ത് ഇപ്പോള്‍ താമസിക്കുന്നത്. മിക്കവരും പാലായനം ചെയ്ത് ഹിന്ദു കുടുംബങ്ങള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam