
ആഗ്ര: റോഡ് സൗകര്യമില്ലാത്തതിനാൽ പൊള്ളലേറ്റ സ്ത്രീയെ തോളിലേറ്റി അഞ്ച് പൊലീസുകാർ നടന്നത് ഒരു കിലോമീറ്ററോളം ദൂരം. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലാണ് സംഭവം.
കഴിഞ്ഞ ഞായറാഴ്ചയാണ് 48കാരിയായ വിധവ തീകൊളുത്തി അത്മഹത്യക്ക് ശ്രമിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാരായണി പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരും പൊലീസ് പ്രതികരണ വിഭാഗത്തിലെ(പി ആർ വി) ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനത്തിന് പങ്കാളികളായത്.
എന്നാൽ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിന് വേണ്ടി വാഹനം എത്തിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ അവരെ കട്ടിലില്‍ താങ്ങിയെടുത്ത് നടക്കുകയായിരുന്നു. പൊലീസുകാർ സ്ത്രീയെ രക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങല്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോണ്‍സ്റ്റബിള്‍ സന്തോഷ് കുമാര്‍, രോഹിത് യാദവ് എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കാളികളായ മറ്റ് രണ്ട് പേരും കാണിച്ച ധീരത അഭിനന്ദനീയമാണെന്നും നാല് പേരും പാരിതോഷികം അർഹിക്കുന്നുവെന്നും നാരായണി പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ രാകേഷ് സരോജ് പറഞ്ഞു. അതേ സമയം സമ്പത്തിക പ്രശ്‌നമാണ് സ്ത്രീയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നതെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിചേർത്തു. പൊലീസുകാര്‍ക്കുള്ള ക്യാഷ് പ്രൈസ് അടുത്ത ദിവസം തന്നെ സമ്മാനിക്കുമെന്ന് ബന്ദ എസ്പി ഗണേഷ് പ്രസാദ് സഹ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam