
മുംബൈ: രണ്ട് ലക്ഷം രൂപ മുടക്കി കൃഷി ചെയ്ത വഴുതനങ്ങ വിളവെടുത്ത് വിറ്റ് കിട്ടിയത് തുച്ഛമായ വില. വിളയ്ക്ക് ന്യായമായ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകൻ രണ്ടേക്കർ പാടത്തെ കൃഷി നശിപ്പിച്ചു. അഹമ്മദ് നഗർ ജില്ലയിലെ സാകുരി ഗ്രാമത്തിലെ രാജേന്ദ്ര ബാവക്കെ എന്ന കർഷകനാണ് പാടത്തെ വഴുതനങ്ങ കൃഷി മുഴുവനായും നശിപ്പിച്ചത്.
രണ്ട് ലക്ഷം രൂപ മുതൽ മുടക്കി കൃഷി ചെയ്തിട്ട് വെറും 65,000 രൂപ മാത്രമാണെന്ന് കിട്ടിയത്. ഇതിൽ മനം നൊന്ത രാജേന്ദ്ര പാടത്തെ മുഴുവൻ വഴുതനങ്ങ ചെടിയും പറിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു. നാസിക്കിലേയും സൂറത്തിലേയും മൊത്തവ്യാപാരകേന്ദ്രത്തിലാണ് വഴുതന വിൽക്കാൻ പോയിരുന്നത്. എന്നാൽ കിലോയ്ക്ക് 20 പൈസ നിരക്കിൽ മാത്രമാണ് അവിടെനിന്നും വഴുതനങ്ങ വിറ്റുപോയത്.
രണ്ടേക്കർ പാടത്താണ് വഴുതനങ്ങ കൃഷി ചെയ്തത്. കൃഷിക്കാവശ്യമായ വെള്ളത്തിനായി വലിയ തുക മുടക്കി പൈപ്പ് സ്ഥാപിച്ചിരുന്നു. വിളവ് വർദ്ധിപ്പിക്കുന്നതിനായി വളങ്ങളും കീടനാശിനികളും ഉൾപ്പെടെ ആധുനിക കൃഷിരീതികൾ ഉപയോഗിച്ചിരുന്നു. രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് കൃഷിയിറക്കിയിട്ട് വെറും 65,000 രൂപയാണ് കിട്ടിയത്. വളവും കീടനാശിനികളും വാങ്ങിയ വകയിൽ വിതരണക്കാരന് 35,000 രൂപ നൽകാനുണ്ട്. കടം വീട്ടാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് എനിക്കറിയില്ലെന്നും രാജേന്ദ്ര പറഞ്ഞു.
കഴിഞ്ഞ മൂന്ന നാല് മാസമായി വിളകൾക്ക് ന്യായമായ വില ലഭിച്ചിട്ടില്ല, അതുകൊണ്ടുതന്നെ കൃഷിയിൽനിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നതായും രാജേന്ദ്ര പറഞ്ഞു. വീട്ടിൽ മൂന്ന് പശുക്കളുണ്ട്. അവയ്ക്കാവശ്യമായ കാലിത്തീറ്റ വാങ്ങിക്കണം. വഴുതനങ്ങ കൃഷിയിൽനിന്നുമുള്ള വരുമാനയിരുന്നു ആകെയുള്ള പ്രതീക്ഷ. പക്ഷേ ഇന്ന് അതിനൊക്കെ എങ്ങനെ തീറ്റ വാങ്ങിക്കണമെന്ന് എനിക്കറിയില്ലെന്നും രാജേന്ദ്ര കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നാസിക്കിലെ സഞ്ജയ് സേത് എന്ന കർഷകൻ കൃഷി ചെയ്തുണ്ടാക്കിയ ഉള്ളിക്ക് ന്യായമായ വില ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് വിറ്റു കിട്ടിയ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത ചുരുക്കം ചില കർഷകരിൽ ഒരാളായിരുന്നു സഞ്ജയ് സേത്. മുംബൈ നാസിക്ക് ജില്ലയിലെ നിപാട് ടെഹ്സ് സ്വദേശിയാണ്.
കൃഷി ചെയ്ത 750 കിലോ ഉളളിക്ക് 1064 രൂപയാണ് ആകെ ലഭിച്ചത്. നിപാദ് മൊത്തക്കച്ചവട മാർക്കറ്റിൽ കിലോയ്ക്ക് ഒരു രൂപ വില പറഞ്ഞപ്പോൾ വില പേശി 1.40 വരെ എത്തിക്കുകയായിരുന്നു. എന്നിട്ടും 750 കിലോ വിറ്റപ്പോൾ 1064 രൂപ മാത്രമാണ് കൈയ്യിൽ കിട്ടിയതെന്ന് സഞ്ജയ് സേത് പറയുന്നു. നീണ്ട നാല് മാസത്തെ കഷ്‌ടപ്പാടിന് തുച്ഛമായ തുക ലഭിക്കുന്നത് ശരിക്കും സങ്കടകരമായ കാര്യമാണ്. ഇതിൻ പ്രതിഷേധിച്ചാണ് വിറ്റു കിട്ടിയ തുക മുഴുവനും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. തുക മണി ഒാർഡറായി അയക്കുന്നതിനായി 54 രൂപ ചെലവായെന്നും സേത് കൂട്ടിച്ചേർത്തു.
ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രതിനിധീകരിക്കുന്നില്ലെന്നും കർഷകന്റെ കഷ്ടതയിൽ സർക്കാർ വെച്ചുപുലർത്തുന്ന ഉദാസീനതയിൽ താൻ രോഷാകുലനാണെന്നും സേത് വ്യക്തമാക്കി. ഇന്ത്യയിലെ ഉളളി ഉൽപ്പാദനത്തിന്റെ 50 ശതമാനവും നാസികിൽ നിന്നാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam